പേടിക്കേണ്ടതില്ല, തങ്ങൾ സുരക്ഷിതരാണ്, സുമേഷും ആന്‍ ടെസയും ബന്ധുക്കളെ ഫോണില്‍ വിളിച്ചു

വാഴൂർ : ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ മലയാളി യുവതി ആൻ ടെസ ജോസഫ് (21) കോട്ടയം കൊടുങ്ങൂരിലുള്ള രക്ഷിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. ഇരുവരും സുരക്ഷിതരാണ് എന്ന് വീട്ടുകാരോട് പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അച്ഛൻ ബിജു എബ്രഹാമിന്റെ ഫോണിലേക്ക് ആൻ ടെസ വിളിച്ചത്.

തിങ്കളാഴ്ച വൈകീട്ടോടെ ഫോൺ ജീവനക്കാർക്ക് തിരികെ നൽകിയതോടെയാണ് എല്ലാവരും ബന്ധുക്കളുമായി സംസാരിച്ചത്. ജീവനക്കാരോട് മാന്യമായാണ് സൈന്യം പെരുമാറുന്നതെന്നും എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും ആൻ ടെസ പറഞ്ഞു. ആൻ ടെസ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടുകാരുമായി ഇതിന് മുൻപ് അവസാനമായി സംസാരിച്ചത്. മകൾ സുരക്ഷിതയാണെന്ന് അറിഞ്ഞതിനെ ആശ്വാസത്തിലാണ് കുടുംബം.

ഇറാനിലെ ഇന്ത്യൻ എംബസി, വിഷയത്തിൽ ഇടപെട്ടെന്നും കപ്പൽ തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്നും ആൻ ടെസ ജോലിചെയ്യുന്ന മുംബൈയിലെ എം.എസ്.സി.ഷിപ്പിങ് കമ്പനി അധികൃതർ അറിയിച്ചതായും പിതാവ് പ്രതികരിച്ചു.