തിരുവനന്തപുരം: വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് ജനങ്ങള്‍. കൊവിഡ് വാക്‌സിന്‍ സ്വന്തമായി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയോളം രൂപയാണ് എത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസം കൊണ്ടാണ് ഇത്രയും തുക എത്തിയിരിക്കുന്നത്.
കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ചിലർ സ്വീകരിച്ച വാക്സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു തുടങ്ങുകയായിരുന്നു. #vaccinechallenge എന്ന പേരിലാണ് സോഷ്യൽ മീഡിയിൽ ഈ കാമ്പയിൻ ശക്തമാകുന്നത്. ഇതിനകം നിരവധി പേരാണ് വാക്സിൻ ചലഞ്ച് കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചത്.
‘ഇതാണ് നമ്മുടെ നാടിന്റെ ശക്തി. ഇത് കേരളമല്ലേ. കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി നമ്മൾ മുമ്പും തിരിച്ചറിഞ്ഞതാണ്. ഈ ഒരു ഘട്ടത്തിൽ പലരും തയ്യാറായി മുന്നോട്ടു വരുന്നുവെന്നതാണ് നമ്മൾ കാണേണ്ട കാര്യം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ നമുക്ക് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലാണ്. സി എം ഡി ആർ എഫിലേക്ക് ഇന്ന് വൈകുന്നേരം നാലര വരെ വാക്സിൻ എടുത്തവർ മാത്രം നൽകിയ സംഭാവന 22 ലക്ഷം രൂപയാണ്’ – മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വാക്‌സിനുമായി ബന്ധപ്പെട്ട് തുക സംഭാവന നല്‍കണമെന്ന് പറഞ്ഞുകൊണ്ടുള്ള ഔദ്യോഗികമായി അറിയിപ്പോന്നും വന്നിട്ടില്ല. സോഷ്യല്‍ മീഡിയ വഴി വന്ന ക്യാപയിനാണ് ജനങ്ങള്‍ ഏറ്റെടുത്തത്. ഇന്നലെ ഏഴായിരത്തോളം ആളുകളില്‍ നിന്നായി മുപ്പത്തിയഞ്ച് ലക്ഷം രൂപയും, ഇന്ന് ഉച്ചവരെ മാത്രം അറുപത്തിയഞ്ച് ലക്ഷത്തോളം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാക്‌സിന്‍ സ്വന്തമായി പണം മുടക്കി വാങ്ങിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സംസ്ഥാനങ്ങളോട് പറഞ്ഞിരുന്നു. എന്തുതന്നെ സംഭവിച്ചാലും കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വാക്‌സിന്‍ ചലഞ്ച് ആരംഭിച്ചത്.