തൃശ്ശൂര്‍: അമ്മയുടെ മൃതദേഹത്തിന് അടുത്ത് ആറാം ക്ലാസുകാരന്‍ വാവിട്ട് നിലവിളിക്കുന്ന ശബ്ദം 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും കടത്തിണ്ണയിലുണ്ട്. കരഞ്ഞ കുട്ടിയും രക്ഷിച്ച ‘പോലീസേട്ടനും’ ഇപ്പോഴും ആ നിലവിളി കേള്‍ക്കാം. ഇരുവരും തിങ്കളാഴ്ച ആ കടത്തിണ്ണയില്‍ എത്തിയപ്പോള്‍ ഓര്‍മകള്‍ വീണ്ടും അവരിലേക്ക് ഒഴുകിയെത്തി. അശരണരായ നൂറുകണക്കിന് കുട്ടികള്‍ക്ക് ആശ്രയമായ പോലീസുകാരനായ രാമകൃഷ്ണന്‍ ഇപ്പോള്‍ തൃശ്ശൂരിലെ ട്രാഫിക് എസ് ഐ ആണ്.
അന്ന് രാമകൃഷ്ണന്‍ തന്റെ ഇരു കൈകളിലുമായി കോരിയെടുത്ത മണികണ്ഠന്‍ ഇന്ന് ബിരുദധാരിയാണ്. ഇപ്പോള്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ഭാര്യയുമൊത്ത് ജീവിക്കുകയാണ്. 1997ല്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യവെയാണ് രാമകൃഷ്ണന്‍ ആ കാഴ്ച കണ്ടത്. കടത്തിണ്ണിയില്‍ അമ്മയെയും കുട്ടിയെയും കണ്ടത്. പിന്നീട് കേള്‍ക്കുന്നത് ആല്‍ത്തറ ജംഗ്ഷനിലെ കടത്തിണ്ണയില്‍ മരിച്ചു കിടക്കുന്ന അമ്മയ്ക്കടുത്ത് കൊച്ചുകുട്ടി നിലവിളിക്കുന്നു എന്ന വാര്‍ത്തയായിരുന്നു.
വാര്‍ത്ത കേട്ട ഉടന്‍ തന്നെ ഷര്‍ട്ട് പോലും ധരിക്കാന്‍ നില്‍ക്കാതെ കാക്കി പാന്റും ബനിയനും ഇട്ടപാടെ രാമകൃഷ്ണന്‍ അങ്ങോട്ടേക്ക് ഓടി. ആ അമ്മയുടെ സംസ്‌കാരത്തിലും മറ്റും രാമകൃഷ്ണനും കൂടി. അമ്മയുടെ വിടവാങ്ങല്‍ കണ്ട് കണികണ്ഠന്‍ നിര്‍ത്താതെ കരയുകയായിരുന്നു. അവനെ രാമകൃഷ്ണന്‍ ഒപ്പം ചേര്‍ത്ത് നിര്‍ത്തി. തല്‍ക്കാലത്തേക്ക് രാമകൃഷ്ണന്‍ മണികണ്ഠനെ താമസിപ്പിച്ചിരുന്ന ആര്‍ എസ് എസ് കാര്യാലയം പിന്നീട് മണികണ്ഠന് വീടായി. രാമകൃഷ്ണന്‍ തുടങ്ങി വെച്ച ആ നന്മ ആര്‍ എസ് എസും നാട്ടുകാരും ഏറ്റെടുത്തു. അവനെ പഠിപ്പിച്ചു,വിവാഹം കഴിപ്പിച്ചു, ഒരു ജോലിയും നേടി കൊടുത്തു. ഇതിനെല്ലാം രാമകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
രാമകൃഷ്ണന്റെ കുട്ടിക്കാലം ദുരിതപൂര്‍ണമായിരുന്നു. പാട്ടുരയ്ക്കലില്‍ ഒരു കടയുടെ ഒറ്റമുറിയില്‍ മൂന്ന് സഹോദരിമാര്‍ക്കും അമ്മയ്ക്കും ഒപ്പമായിരുന്നു രാമകൃഷ്ണന്റെ ജീവിതം. ആറാം വയസില്‍ അച്ഛന്‍ നഷ്ടപ്പെട്ട രാമകൃഷ്ണന്‍ പത്ര വിതരണവും പച്ചക്കറി വിറ്റുമാണ് പണം കണ്ടെത്തിയിരുന്നത്. അമ്മയെയും സഹോദരിമാരെയും കടമുറിക്കുള്ളിലാക്കി തിണ്ണയില്‍ കാലിച്ചാക്ക് വിരിച്ച് രാത്രികള്‍ രാമകൃഷ്ണന്‍ കഴിച്ചുകൂട്ടി.
വഴിവിളക്കിന്റെ വെട്ടത്തിലായിരുന്നു പഠനം. പത്താം ക്ലാസും പ്രീഡിഗ്രിയും ജയിച്ചു. ഇതിനിടെ പാവപ്പെട്ട കുട്ടികളുെട പഠനത്തില്‍ സഹായിച്ചു. ഡിഗ്രിക്ക് ചേര്‍ന്ന വര്‍ഷം പോലീസില്‍ ജോലിയും കിട്ടി. 32-ാം റാങ്കായിരുന്നു രാമകൃഷ്ണന്. ജോലിയില്‍ പ്രവേശിച്ച ശേഷം ബിരുദവും നേടി.