മാര്‍പ്പാപ്പ ഇന്ത്യയിലേക്ക്, ഇടതും വലതും നോക്കി നില്‍ക്കെ ക്രൈസ്തവ വോട്ട് ബിജെപി പിടിക്കും

ക്രൈസ്തവ വോട്ടിനായി ഇടതനും വലതനും നോക്കിയിരിക്കുമ്പോള്‍ ഇക്കുറി വോട്ട് കൊണ്ടുപോവുക ബിജെപി ആയിരിക്കും. ക്രൈസ്തവരുടെ വലിയൊരു ആഗ്രഹമാണ് മാര്‍പ്പാപ്പയെ ഇന്ത്യയില്‍ എത്തിക്കുക എന്നത്. എന്നാല്‍ ഇടതിനും വലതിനും ഇക്കാര്യം സാധ്യമാകില്ല. അതിന് ബിജെപി തന്നെ മനസ് വെക്കണം. കത്തോലിക്ക സഭയുടെ നീണ്ട കാല ആഗ്രഹങ്ങളില്‍ ഒന്നാണ് മോദി സര്‍ക്കാര്‍ സാധ്യമാക്കാന്‍ ഒരുങ്ങുന്നത്. കത്തോലിക്ക സഭയുടെ ആത്മീയാചാര്യനും വത്തിക്കാന്റെ പരമാധികാരിയുമായ മാര്‍പ്പാപ്പ വൈകാതെ തന്നെ ഇന്ത്യയിലെത്തും. ക്രൈസ്തവരുടെ കാണപ്പെട്ട ദൈവമായ മാര്‍പ്പാപ്പയെ ഇന്ത്യയിലെത്തിക്കുന്നതിന്റെ ക്രഡിറ്റ് ബിജെപി അക്കൗണ്ടിലാകും. ഇത് കേരളത്തിലും അലയടിക്കും. ഇടതും വലതും ഒന്ന് വിയര്‍ക്കും.

ഇപ്പോള്‍ മാര്‍പ്പാപ്പ ഇന്ത്യയില്‍ എത്തുന്നതിന്റെ സൂചനകളാണ് പുറത്ത് എത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയരൂപീകരണ വ്യക്തിയും, തൊഴിലാളി ഏകാംഗ കമ്മീഷനുമായ സിവി ആനന്ദ ബോസ് ഐഎഎസ്സ് ഇതിന്റെ വിശദ വിവരങ്ങള്‍ കര്‍മ്മ ന്യൂസിനോട് പങ്കുവെച്ചിരിക്കുകയാണ്.ക്രിസ്ത്യാനികളുടെ ഒരു പ്രധാനപ്പെട്ട ആവശ്യമായിരുന്നു മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുക എന്നത്. ഈ ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചിരിക്കുകയാണ്. ഒക്ടോബര്‍ മാസത്തില്‍ മാര്‍പാപ്പ കേരളം, ഗോവ, ബോംബെ, പൂനെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് വിവരം. വിശുദ്ധ ചാവാറ കുര്യാക്കോസ് എല്യാസച്ചന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിടുള്ള മാന്നാനം സന്ദര്‍ശിക്കാനുള്ള നിര്‍ദ്ദേശവും പരിഗണനയിലുണ്ട്. ബഹുസ്വര രാജ്യമായ ഭാരതത്തില്‍ സാമൂഹ്യ ഐക്യം ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍. ഇതിലേക്കായി ദേശീയ തലത്തില്‍ സോഷ്യല്‍ ഇന്റിഗ്രഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കണമെന്നുള്ള ആനന്ദബോസിന്റെ നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് കര്‍മ്മ ന്യൂസ് വ്യക്തമായിട്ടുണ്ട്.

മാര്‍പ്പാപ്പയുടെ കേരളത്തിലേക്കുള്ള വരവും പലര്‍ക്കും ഒരു അടിയാകും. ഇടതിനേയും വലതിനേയും കടത്തി വെട്ടിക്കൊണ്ട് ബിജെപിയുടെ നയം ഡല്‍ഹിയില്‍ ഉരുത്തിരിയുന്നു. ന്യൂനപക്ഷങ്ങളെ ദേശീയ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് നയം. ക്രിസ്തുമത വിശ്വാസികള്‍ ഏറെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പയറ്റി തെളിഞ്ഞ നയമാണിത്. താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കതീതമായ് ദേശീയ കാഴ്ചപ്പാടോടെ ന്യൂനപക്ഷങ്ങളെ വിശ്വാസത്തില്‍ എടുക്കണം എന്ന ഫോര്‍മുലയുടെ സൂത്രധാരന്‍ മുന്‍ ഐഎഎസ്സ് ഉദ്യോഗസ്ഥന്‍ ഡോ ആനന്ദബോസ് ആണ്. മുസ്ലീം ക്രിസ്ത്യന്‍ നേതാക്കളുമായി പലവട്ടം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. മുസ്ലീം നേതാക്കള്‍ പ്രധാനമന്തി നരേന്ദ്രമോദിയെയും അഭ്യന്തരമന്ത്രി അമിത്ഷായെയും നേരില്‍ കണ്ട് കഴിഞ്ഞ മാര്‍ച്ച് 22ാം തിയതി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി. അതിനുശേഷം പ്രധാനമന്ത്രിയുമായി നിരന്തര സമ്പര്‍ക്കത്തിലാണവര്‍. ക്രിസ്തുമതമേലദ്ധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രിയുടെ കൂടികാഴ്ച വിജയകരമായിരുന്നു.

കേരളത്തില്‍ ക്രൈസ്തവ വോട്ടിന് അതീവ പ്രധാന്യം ഉണ്ട്. ഇടതിനും വലതിനും ഹിന്ദുവോട്ട് ഇടിഞ്ഞ് നില്‍ക്കുകയാണ്. ഇരുകൂട്ടരും പിടുത്തമിടുന്നത് മുസ്ലിം ക്രൈസ്തവ വോട്ടിനാണ്. ലീഗ്-കോണ്‍ഗ്രസ്സ്‌ സഖ്യം ക്രൈസ്തവരെ അനുനയിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇടതാകട്ടെ ക്രൈസ്തവരെ കൈയ്യിലാക്കാന്‍ പദ്ധതികള്‍ പലതും ആവിഷ്‌കരിക്കുന്നു. പള്ളിത്തര്‍ക്കത്തില്‍ ഇടപെടാതെ മൗനം പാലിച്ചവര്‍.കൈ നനയാതെ മീന്‍ പിടിക്കാനാണ് നോക്കിയത്. എന്നാല്‍ കേന്ദ്രം ഇടപെട്ടു. പള്ളിത്തര്‍ക്കം സലാമൂഹിക വിപത്തായി മാറാതിരിക്കാന്‍ സഭകളുമായി നേരിട്ട് ചര്‍ച്ച നടത്തി. ഇതിന് മുന്‍പ് ലൗ ജിഹാദ് വിഷയത്തിലും ഇടപെട്ടു പരിഹാരം കാണുമെന്ന് ക്രൈസ്തവര്‍ക്ക് ഉറപ്പ് നല്‍കി. ഇപ്പോള്‍ മാര്‍പ്പാപ്പയെ തന്നെ എത്തിച്ച് ക്രൈസ്തവരുടെ മോഹം പൂവണിയാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു. അതിന് ചുക്കാന്‍ പിടിക്കുന്നത് മലയാളിയായ മുന്‍ഐഎഎസ്സ് ഉദ്യോഗസ്ഥന്‍ ആനന്ദ ബോസും. ഇപ്പോള്‍ തന്നെ ഇടത് വലതിനോട് അകലുകയാണ് ക്രൈസ്തവര്‍. വോട്ടെല്ലാം ബിജെപി കൊണ്ടുപോകുമോയെന്ന ഭയവും ഇരുകൂട്ടര്‍ക്കും ഉടലെടുത്തിട്ടുണ്ട്.