ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് സര്‍വകലാശാല ഉത്തരക്കടലാസ് തന്നെ, സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും

യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് സര്‍വകലാശാലയിലെ ഉത്തരക്കടലാസ് തന്നെയെന്ന് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് പരീക്ഷ കണ്‍ട്രോളര്‍ സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് നല്‍കി. ഈ ഉത്തരക്കടലാസുകള്‍ യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസുകളാണെന്നും പരീക്ഷ കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് നല്‍കി. അതേസമയം ഉത്തരക്കടലാസ് ചോര്‍ച്ചയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. വിഷയം സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും.

ഈ ഉത്തരകടലാസുകള്‍ യൂണിവേഴ്‌സിറ്റി കോളേജിന് സര്‍വകലാശാല നല്‍കിയതാണ്. ഇതാണ് ശിവരഞ്ജിതിന്റെ വീട്ടില്‍ എത്തിയത്. 320, 548 എന്നീ നമ്ബറുകളിലുള്ള ഉത്തരകടലാസുകള്‍ 1/4/2015, 5/11/2015, എന്നീ തീയതികളിലും, 359, 467 എന്നീ നമ്ബറുകളിലുള്ള ഉത്തരക്കടലാസുകള്‍ 1/4/2016 എന്ന തീയതിയിലും യൂണിവേഴ്‌സിറ്റി കോളേജ് അധികൃതര്‍ കൈപറ്റിയതാണെന്നും കണ്ടെത്തി. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് റൂമില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളിലെ പരിശോധന നടന്നുവരികയാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ തന്നെയാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനം.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലാ പരീക്ഷയ്ക്ക് ഉത്തരം എഴുതാനുള്ള 180 ഓളം അഡിഷണല്‍ ഷീറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും പൊലീസ് പിടിച്ചെടുത്തിരുന്നു. യൂണിവേഴ്സിറ്റിയുടെ സീല്‍ പതിച്ച പതിനാറ് ബുക്ക്‌ലെറ്റ് ഉത്തരക്കടലാസുകളാണ് പൊലീസ് കണ്ടെത്തിരുന്നത്. ഒരു ബുക്ക്‌ലെറ്റില്‍ രജിസ്റ്റര്‍ നമ്ബര്‍ എഴുതുന്ന ഒന്നാം പേജ് അടക്കം പതിനൊന്ന് കടലാസുകളാണുള്ളത്. ഇവയെല്ലാം കൂടി ആകെ 350 ഓളം പേജ് വരും. നിയമപ്രകാരം പരീക്ഷാ ഹാളില്‍ മാത്രം ഉപയോഗിക്കേണ്ട ഉത്തരക്കടലാസുകളാണിവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ റൗണ്ട് ഓഫീസ് സീലാണ് ശിവരഞ്ജിതിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത്.