‘നീ വെറും പെണ്ണാണ് എന്ന ഡയലോഗിന് കൈയ്യടി’ ; തിരുത്തുമായി വന്ന ഉദയ്കൃഷ്ണയുടെ വാക്കുകള്‍ കുറ്റസമ്മതമോ?..

ഇന്ന് മലയാള സിനിമാ മേഖല മാറ്റത്തിന്റെ പാതയിലാണ്. ഈ പാതയിലാണ് മുന്‍ വര്‍ഷങ്ങളില്‍ റിലീസായ സിനിമകളിലെ സ്ത്രീ വിരുദ്ധതയും ജാതി ആക്ഷേപവുമൊക്കെ പ്രമേയമായ സിനിമകളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉണ്ടാകുന്നത്. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് അഥവാ ഡബ്ല്യൂ സിസി എന്ന സിനിമയിലെ വനിതാ കൂട്ടായ്മ വന്നതോടെയാണ് സിനിമകളിലെ സ്ത്രീ വിരുദ്ധത ചര്‍ച്ചാ വിഷയമാകുന്നത്. പൃഥ്വിരാജിനെ പോലെയുള്ള നടന്‍മാര്‍ സ്ത്രീ വിരുദ്ധത ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കില്ല എന്നും പ്രഖ്യാപിച്ചിരുന്നു.

ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ഇന്ന് പതിവാകുന്നു എന്നതിന്റെ തെളിവാണ് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുടെ പുതിയ പ്രഖ്യാപനം. മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. മലയാളസിനിമയില്‍ സ്ത്രീവിരുദ്ധതക്കും ജനാധിപത്യവിരുദ്ധതക്കും സ്ഥാനമില്ല. ജാതിപ്പേരും തൊഴില്‍പ്പേരും പറഞ്ഞ് ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ ഇനി ആരും എഴുതില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു. അതിനര്‍ത്ഥം മുമ്പ് തിരക്കഥയെഴുതിയ സിനിമകളില്‍ സ്ത്രീ വിരുദ്ധതയും ജാതി വിവേചനവും ഉണ്ടായിരുന്നു എന്ന്് കൂട്ടിവായിക്കേണ്ടി വരികയാണ്. കസബയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് നടി പാര്‍വതിയുടെ പ്രതികരണവും നടിക്കെതിരെ ഉണ്ടായിരുന്ന സൈബര്‍ ആക്രമണവും അന്ന്് വലിയ ചര്‍ച്ചയായതാണ്.

ഉദയകൃഷ്ണയുടെ പുതിയ ചിത്രമായ മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ടിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു ഉദയകൃഷ്ണയുടെ പ്രതികരണം. സിനിമയിലെ സ്ത്രീപക്ഷ ചര്‍ച്ചകളെ എങ്ങനെയാണ് കാണുന്നതെന്ന് ജോ ജോസഫ് പുന്നവേലിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉദയകൃഷ്ണ. ‘നീ വെറും പെണ്ണാണ്’ എന്ന ഡയലോഗിന് ജനം കയ്യടിക്കുന്നത് കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടു തന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാകുന്നു.

അതുപോലെ തന്നെ ജാതിപ്പേരും തൊഴിലിന്റെ പേരും പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമയില്‍ കാണാം. എന്നാല്‍ ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്.’ ഉദയകൃഷ്ണ പറഞ്ഞു.ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനതയോടാണ് സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അതു മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ടുപോകാനാകില്ലെന്നും ഉദയകൃഷ്ണ കൂട്ടിച്ചേര്‍ത്തു.