ഷാബാ ഷരീഫിന്റേതെന്ന് കരുതുന്ന രക്തക്കറ കണ്ടെത്തി

നിലമ്പൂർ ∙ കൊല്ലപ്പെട്ട പാരമ്പര്യവൈദ്യൻ ഷാബാ ഷരീഫിനെ തടവിൽ പാർപ്പിച്ചിരുന്ന കൈപ്പഞ്ചേരി ഷൈബിന്റെ നിലമ്പൂരിലെ വീട്ടിൽനിന്ന് ഷാബാ ഷരീഫിന്റേതെന്ന് കരുതുന്ന രക്തക്കറ കണ്ടെത്തി. കേസിലെ പ്രതി തങ്ങളകത്ത് നൗഷാദുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണു രക്തക്കറ കണ്ടെത്തിയത്.

വീടിന്റെ ഒന്നാം നിലയിൽ ഷാബാ ഷെരീഫിനെ 13 മാസം തടങ്കലിൽ പാർപ്പിച്ച രഹസ്യമുറി നൗഷാദ് കാണിച്ചുകൊടുത്തു. കൊലപ്പെടുത്തിയ രീതിയും വിവരിച്ചു. ശുചിമുറി കിടപ്പുമുറിയാക്കിയാണ് ഷരീഫിനെ പാർപ്പിച്ചത്. കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ശേഷം മുറി കഴുകി വൃത്തിയാക്കി.

തെളിവ് ഇല്ലാതാക്കാൻ പിന്നീട് ടൈൽ ഉൾപ്പെടെ പൊളിച്ചുനീക്കി. പൈപ്പുകളും മാറ്റി സ്ഥാപിച്ചെങ്കിലും പുറത്തേക്കു മലിനജലം ഒഴുക്കിയിരുന്ന പൈപ്പ് അവശേഷിച്ചു. ഇതു പൊലീസ് സംഘം മുറിച്ചെടുത്തിട്ടുണ്ട്.