ഞങ്ങളുടെ മേഖലയില്‍ തീവ്രവാദികളുണ്ട്, സേഫ് റൂമിലേക്ക് പോലും മാറാന്‍ പറ്റാതെ മുറിക്കുള്ളില്‍ ഇരിക്കുകയാണെന്ന് മലയാളിയായ ഷെര്‍ളി

ടെല്‍ അവീവ്. സേഫ് റൂമിലേക്ക് പോലും മാറാന്‍ പറ്റാതെ മുറിക്കുള്ളില്‍ ഇരിക്കുകയാണ്. ഞങ്ങളുടെ മേഖലയില്‍ തീവ്രവാദികളുണ്ട്. അതിനാല്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് അറിയിപ്പ് കിട്ടിയതുകൊണ്ട് പുറത്തിറങ്ങാതെ മുറിയില്‍ കഴിയുകയാണെന്ന് മലയാളിയായ ഷെര്‍ളി. 2021ല്‍ ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ട സൌമ്യയുടെ ബന്ധുവാണ് ഷെര്‍ളി. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്നതാണ് സൗമ്യ.

ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ അടുത്ത 24 മണിക്കൂര്‍ കൂടി മുറിയില്‍ തന്നെ കഴിയാനാണ് നിര്‍ദേശം ലഭിച്ചത്. പരമാവധി ഇസ്രയേല്‍ സംരക്ഷിക്കുമെന്നും നാട്ടിലുള്ളവര്‍ ഭയപ്പെടേണ്ടെന്നും ഷെര്‍ളി പറഞ്ഞു.

“ഞങ്ങളുടെ മേഖലയില്‍ തീവ്രവാദികളുണ്ട്. അതിനാല്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഹമാസ് ആക്രമണം തുടങ്ങി 24 മണിക്കൂറായി. ഇന്നലെ 10 മണിക്ക് ശേഷം സ്ഥലം നിശബ്ദമാണ്. ഇപ്പോള്‍ സേഫ് റൂമിലേക്ക് പോലും മാറാന്‍ പറ്റാതെ മുറിക്കുള്ളില്‍ ഇരിക്കുകയാണ്. രാത്രി ശാന്തമായിരുന്നു. ശബ്ദമുണ്ടാക്കാതെ ജനല്‍ പോലും തുറക്കാതെ മുറിക്കുള്ളില്‍ ഇരിക്കുകയാണ്. അടുത്ത 24 മണിക്കൂര്‍ കൂടി മുറിക്കുള്ളില്‍ തുടരണം. നാട്ടിലുള്ളവര്‍ ഒരുപാട് ഭയപ്പെടേണ്ട. മാക്സിമം സേഫായി ഇസ്രയേല്‍ സംരക്ഷിക്കും”- ഷെര്‍ളി പറഞ്ഞു.

സാധാരണ ശബ്ദം കേട്ടാണ് ആക്രമണത്തിന്‍റെ ഭീകരാവസ്ഥ മനസിലാക്കുന്നതെന്ന് ഷെര്‍ളി പറഞ്ഞു. മിസൈലുകള്‍ തലയ്ക്കു മീതെ പാഞ്ഞ അനുഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2021 ൽ സൌമ്യയുടെ മരണം ഒരുപാട് ഭയപ്പെടുത്തിയെന്ന് ഷെര്‍ളി പറഞ്ഞു.