റേവ് പാര്‍ട്ടിക്കിടെ യുവതിയെ തട്ടിക്കൊണ്ടുപോയി ഹമാസ് സംഘം, കൊല്ലരുതെന്ന് അപേക്ഷിച്ച് യുവതി, ദൃശ്യങ്ങൾ പുറത്ത്

ടെല്‍ അവീവ് : ഇസ്രയേലിൽ നിന്ന് പുറത്തു വരുന്ന ഓരോ വാർത്തയും അത്ത്യന്തം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞദിവസം ഗാസ മുമ്പിന് സമീപം അവധി ആഘോഷിക്കാനെത്തിയ നോഹ അര്‍ഗമാനി എന്ന 25-കാരിയെയാണ് ഹമാസ് ആയുധധാരികള്‍ ബൈക്കില്‍ കടത്തിക്കൊണ്ടുപോയതായുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  യുവതിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

റേവ് പാര്‍ട്ടി നടക്കുന്നതിനിടെയാണ് കിബുത്ത്‌സ് റെഈമിന് സമീപം ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായത്. തട്ടിക്കൊണ്ടുപോയ നോഹയും ആണ്‍സുഹൃത്ത് ആവി നഥാനും ഈ പാര്‍ട്ടിയിലുണ്ടായിരുന്നു. തുടര്‍ന്ന് ആണ്‍സുഹൃത്തായ നഥാനെ മര്‍ദിച്ചവശനാക്കിയശേഷമാണ് യുവതിയെ ഹമാസ് സംഘം ബൈക്കില്‍ തട്ടിക്കൊണ്ടുപോയത്.

ഹമാസ് സംഘം കടത്തിക്കൊണ്ടുപോകുന്നതിനിടെ ‘എന്നെ കൊല്ലരുതേ, നോ, നോ’ എന്ന് യുവതി വിളിച്ചുപറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിനിരയായി അവശനായ യുവതിയുടെ ആണ്‍സുഹൃത്തിനെയും പുറത്തു വന്ന ദൃശ്യങ്ങളിൽ കാണാനാകും. യുവതിയെ കാണാതായതിൻബി തുടർന്ന് സഹോദരൻ കഴിഞ്ഞ ദിവസം പോലീസിൽ പരാതിപ്പെട്ടിരുന്നു.

ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ നോഹയുടെ പുതിയദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതി സുരക്ഷിതയാണെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളാണ് ഞായറാഴ്ച പുറത്തുവന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് മറ്റുസ്ഥിരീകരണങ്ങള്‍ ലഭ്യമല്ല. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന നോഹ അടുത്തിടെയാണ് ശ്രീലങ്കയില്‍ പോയി മടങ്ങിയെത്തിയത്. മാതാപിതാക്കളുടെ ഏകമകളാണ്.