ഖാർഗെ ‘കടന്നാക്രമിച്ചത് മോദിയെ അല്ല ഇന്ത്യയെ ആണ് എന്നാണോ’? :സ്മൃതി ഇറാനി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെക്കെതിരെ പ്രതിഷേധം കത്തുന്നു. ഇതിനിടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ഗാന്ധി കുടുംബം എന്താണോ മോദിയെ കുറിച്ച് കരുതുന്നത് അതാണ് ഖാര്‍ഗെയിലൂടെ പുറത്ത് വന്നത് എന്ന് സ്മൃതി ഇറാനി പ്രതികരിച്ചു. രാജ്യം ഒന്നാമത് എന്നുളളതാണ് ബിജെപിയുടെ ആശയം. അതിനര്‍ത്ഥം ഖാര്‍ഗെ പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അല്ല കടന്നാക്രമിച്ചത്, പകരം ഇന്ത്യയെ ആണ് എന്നാണോ’ എന്ന് സ്മൃതി ഇറാനി ചോദിച്ചു.

വിഷപാമ്പ് പരാമർശം കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കുമെന്നത് ഉറപ്പാണ്. ധനമന്ത്രി നിര്‍മല സീതാരാമനും, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും, ബിജെപി എംപി തേജസ്വി സൂര്യയും കോണ്‍ഗ്രസ് അദ്ധ്യക്ഷനെതിരെ രംഗത്ത് വന്നു. പ്രധാനമന്ത്രിയെ കുറിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ ഇത്തരത്തില്‍ ഒരു പരാമർശം ഉന്നയിച്ചത് ഏറെ ഗൗരവകരമാണ്. ഖാര്‍ഗെ മാപ്പ് പറയണം, ” നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.

സംഭവം വിവാദമാകുകയും കടുത്ത പ്രതിഷേധം ഉണ്ടകുയും ചെയ്ത സാഹചര്യത്തിൽ ന്യായീകരണ ട്വീറ്റുമായി ഖാർഗെ രംഗത്തെത്തി. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചതല്ലായെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെയാണ് സംസാരിച്ചതെന്നും ഖാർഗെ ന്യായീകരിച്ചു. തന്റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ മറ്റേതെങ്കിലും വ്യക്തിക്ക് വേണ്ടിയോ ആയിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.