ശ്രീലക്ഷ്മിയുടെ മരണം വൈറസ് അതിവേഗം തലച്ചോറിലെത്തിയത് മൂലമെന്ന് ഡോക്ടർമാർ.

 

തൃശൂർ/ കൃത്യമായി കുത്തിവെയ്പുണ്ടായിട്ടും പാലക്കാട് സ്വദേശിനി ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചത് കൂടുതലായുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണെന്ന് വിദഗ്ധ ഡോക്ടർമാരുടെ വിലയിരുത്തൽ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, ന്യൂറോളജി, മൈക്രോ ബയോളജി ചികിത്സാ വിഭാഗം മേധാവികൾ പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ വിലയിരുത്തൽ നടത്തിയിരിക്കുന്നത്.

നായയുടെ കടി കൈവിരലുകൾക്കേറ്റതിനാൽ വളരെ വേഗം വൈറസ് തലച്ചോറിലെത്താൻ ഇടയാക്കി എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. പേവിഷബാധ പ്രതിരോധിക്കാൻ ആശുപത്രിയിൽ സ്വീകരിച്ചു വരുന്ന ചികിത്സാ രീതികളും മരണ നിരക്കും പ്രതിപാദിക്കുന്ന വിശദമായ റിപ്പോർട്ട് സർക്കാരിന് ഡോക്ടർമാർ അയച്ചിട്ടുണ്ട്. തിരുവനന്തപുരം പാലോടുള്ള റാബിസ് ടെസ്റ്റിങ് ലാബിൽ ശ്രീലക്ഷ്മിയിൽനിന്നു ശേഖരിച്ച സ്രവ സാംപിൾ പരിശോധന നടത്തി. ഇതിന്റെ ഫലം ഞായറാഴ്ച ലഭിക്കും.

കോയമ്പത്തൂരിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിനിയായ പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് (19) പേവിഷ ബാധയേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ മരണപ്പെടുന്നത്. വളരെ അപൂർവമായി സംഭവിക്കാവുന്ന ദുരന്തമാണ് ശ്രീലക്ഷ്മിയുടെ കാര്യത്തിലുണ്ടായതെന്നാണ് ഡോക്ടർമാരുടെ വാദം. ചില മരുന്നുകൾ ചിലരിൽ ഫലിക്കാതെ വരാം. ശ്രീലക്ഷ്മിയെ ചികിത്സിക്കുന്നതിനിടെ ചെറിയ മുറിവേറ്റ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറും കുത്തിവയ്പെടുത്ത് തുടങ്ങിയിരിക്കുകയാണ്.