സ്മരണ വേണം സ്മരണ, തൃശൂരിലെ ആകാശപാത ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധം അറിയിച്ച് സുരേഷ് ഗോപി

തൃശൂർ: ശക്തൻ നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തതിൽ വിമർശനവുമായി രാജ്യസഭാ മുൻ എം പിയും നടനുമായ സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പദ്ധതി ജനോപകാരപ്രദമായ സംവിധാനമാണ് എന്നും എന്നാൽ ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രമന്ത്രി വി മുരളീധരനെ ക്ഷണിക്കത്തതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കിറ്റിൽ വരെ പടം വച്ച് അടിച്ചു കൊടുക്കുമ്പോൾ, കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ഇത് നിർമിച്ചതെന്ന് ജനം അറിയുന്നതിൽ എന്താണ് കുഴപ്പമെന്ന് സുരേഷ് ഗോപി ചോദിച്ചു. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും ഇത്തരം അവഗണനകൾ ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണെന്ന് സുരേഷ് ഗോപി വിമർശിച്ചു. സിനിമയിൽ പറഞ്ഞതുപോലെ, സ്മരണ വേണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

കേന്ദ്രമന്ത്രി വി.മുരളീധരനെക്കൂടി ഈ ചടങ്ങിൽ പങ്കെടുക്കുപ്പിക്കണമായിരുന്നു. അത് അപേക്ഷയല്ല, ആവശ്യം തന്നെയാണ്. അത് ഇനിയും തിരുത്താവുന്നതാണ്. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണ്. ഇതെല്ലാം ജനങ്ങൾ അറിയട്ടെ. സത്യമല്ലേ അവർ അറിയുന്നത്. അതിൽ എന്താണ് പ്രശ്നം. രണ്ടു തവണയായി 270 കോടിയും 251 കോടിയും നൽകിയത് ജനങ്ങൾ അറിയുന്നില്ലേ. ഇതെല്ലാം ഞങ്ങൾ വിളംബരം ചെയ്തു തന്നെ നടക്കണോ? കിറ്റിൽ വരെ പടം വച്ച് അടിച്ചല്ലേ കൊടുത്തത്? പിന്നെ ഇതെന്താ അറിയിക്കാൻ ഇത്ര ബുദ്ധിമുട്ട്? കിറ്റിനകത്തെ പൊരുൾ ആരുടേതായിരുന്നുവെന്നും എല്ലാവർക്കും അറിയാമല്ലോ. ജനങ്ങളിലേക്ക് നിങ്ങൾ അസത്യമെത്തിച്ചോളൂ. പക്ഷേ, സത്യം മൂടിവയ്ക്കരുത്. സിനിമയിൽ പറഞ്ഞതുപോലെ തന്നെ സ്മരണ വേണം, സ്മരണ.’

ഇത്രയും വിസ്തൃതിയുള്ള സ്ഥലത്ത് റോഡ് ക്രോസ് ചെയ്യുന്നത് വളരെയധികം അപകടസാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ചും കൊച്ചുകുട്ടികൾക്കും പ്രായമായവർക്കും ഇത് പ്രയാസം സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്. ബസ് സ്റ്റാൻഡും മാർക്കറ്റും ഉൾപ്പെടുന്ന സ്ഥലത്ത് വളരെ ജനോപകാരപ്രദമായ സംവിധാനമാണ് ഇത്. ഒരു പ്രോജക്ട് തയാറാക്കി കൊടുത്തതിൽ കോർപറേഷന്റെ മിടുക്കിനെ അംഗീകരിക്കുന്നു. അതുപക്ഷേ, കൃത്യമായി മനസ്സിലാക്കി പൂർണമായും കേന്ദ്രസർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി 2016ൽ 270 കോടി രൂപയും 2022ൽ 251 കോടിയും വകയിരുത്തിയാണ് പൂർത്തിയാക്കിയത്. ഇത്തരം ഫണ്ടുകൾ ഇതുപോലുള്ള പദ്ധതികൾക്കായി കൃത്യമായി വിനിയോഗിച്ചാൽ അത് തൃശൂരുകാരുടെ ജീവിതത്തിലേക്ക് നല്ലൊരു സംഭാവനയാകും എന്നുള്ളതിന്റെ ആദ്യത്തെ മുദ്രചാർത്തലാണ് ഇത്.