പ്രതികൾക്ക് ഐഎസുമായുള്ള ബന്ധം സ്ഥിരീകരിച്ചു, യുഎപിഎ ചുമത്തി കേസെടുത്തു.

 

ഉദയ്‌പുർ/ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതികൾക്കെതിരെ
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുഎപിഎ ചുമത്തി കേസെടുത്തു. പ്രതികൾക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. പ്രതികളുടെ രാജ്യാന്തര ബന്ധങ്ങളും ഇടപെടലുകളും പാക്കിസ്ഥാാനിലെ ഭീകരസംഘടനകളുമായി പ്രതികൾക്കുള്ള ബന്ധവും എൻഐഎ പരിശോധിക്കുകയാണ്.

ഉദയ്‌പുർ കേസ് ഏറ്റെടുക്കാൻ എൻഐഎയോട് കേന്ദ്രസർക്കാർ നിർദേശിക്കുകയായിരുന്നു. ഉദയ്പുരിലെ കൊലപാതകത്തെ ഭീകരപ്രവർത്തനമായാണ് കേന്ദ്രം കേന്ദ്രസർക്കാർ വിലയിരുത്തിയിരിക്കുന്നത്. സംഭവത്തിൽ വിദേശ ഗൂഢാലോചന ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിശദമായി അന്വേഷണം നടത്താനാണ് എൻഐഎയുടെ തീരുമാനം. കനയ്യ ലാൽ ടേലി (40) എന്നയാളാണ്‌ ഉദയ്‌പുരിൽ അതി ദാരുണമായി കൊല ചെയ്യപ്പെടുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ‌ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവർ ആണ് പിടിയിലായത്. റിയാസ് അഖ്താരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങളിലാണ് ഐഎസ് സൂചനയുള്ളത്. ഇതാണ് ഏറ്റവും ഒടുവിൽ ഒരു ദേശീയമാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും 24 മണിക്കൂർ ഇന്റർനെറ്റ് വിഛേദിക്കുകയും ചെയ്തിരുന്നു. അറുന്നൂറോളം പൊലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമായി വിന്യസിച്ചിരിക്കുകയാണ്. 7 പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കൊലപാതക ദൃശ്യങ്ങളുടെ വിഡിയോ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ചിട്ടുമുണ്ട്.

കൊല ചെയ്യപ്പെട്ട കനയ്യ ലാല്‍ ടേലിക്ക് വധഭീഷണിയുണ്ടായിട്ടും ജാഗ്രത പാലിക്കാതിരുന്ന ധാന്‍മണ്ഡി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് എസ്ഐ ധന്‍വര്‍ ലാലിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ജൂണ്‍ 15നാണ് കനയ്യ ലാല്‍ വധഭീഷണിയുണ്ടെന്ന് പൊലീസിൽ പരാതി നല്‍കുന്നത്.

പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം ധൻമണ്ഡിയിൽ സുപ്രീം ടെയ്‌ലേഴ്സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ ഏതാനും ദിവസം മുൻപു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ചിലർ നൽകിയ പരാതിയെ തുടർന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി താക്കീതു ചെയ്തിരുന്നു. ഇതിൽ പിന്നെ കനയ്യ ലാലിനു ചില സംഘടനകളിൽനിന്നു ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറയുന്നുണ്ട്.