കൊച്ചി/ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപെട്ടു
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ മാസം 22ന് സ്വപ്നയുടെ മൊഴിയെടുക്കും. ഇ ഡി ഇതിനായി സ്വപ്നക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മൊഴി നല്‍കാന്‍ അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഈ മാസം 22ന് കൊച്ചി ഇ ഡി ഓഫീസില്‍ എത്തണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ രഹസ്യമൊഴിയുടെ പശാത്തലത്തിലാണ് ഇഡിയുടെ നടപടി എന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. സ്വപ്ന സുരേഷ് കോടതിയിൽ നല്‍കിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നു. സ്വപ്നയുടെ ചില വേളിപ്പെടുത്തലുകൾക്ക് പിറകെ ഇ ഡി മൊഴിപ്പകർപ്പ് കോടതിയിൽ അപേക്ഷ നൽകി വാങ്ങുകയായിരുന്നു.
ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ആണ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി പോകാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനിടെ കസ്റ്റംസിന് മറ്റ് രണ്ട് കേസുകളിലായി സ്വപ്ന സുരേഷ് നല്‍കിയ രണ്ട് രഹസ്യമൊഴികള്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.