പഴനി പീഡനക്കേസില്‍ വഴിത്തിരിവ്; പരാതിക്കാര്‍ ഭാര്യാഭര്‍ത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചു

പഴനി പീഡനക്കേസിലെ പരാതിക്കാര്‍ ഭാര്യാഭര്‍ത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ദിണ്ടിഗല്‍ ഡിഐജി വിജയകുമാരി. പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും ദിണ്ടിഗല്‍ ഡിഐജി പറഞ്ഞു. തമിഴ്നാട് പൊലീസ് സംഘം അന്വേഷണത്തിനായി തലശേരിയില്‍ എത്തി. പരാതിക്കാരിയായ സ്ത്രീയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളില്ലെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കും.

ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കുന്നുണ്ടെന്നും ഡിഐജി വ്യക്തമാക്കി. കേസില്‍ പരാതിക്കാര്‍ക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തിയിരുന്നു. പരാതിക്കാരായ യുവതിയും ഭര്‍ത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്നായിരുന്നു ലോഡ്ജ് ഉടമയുടെ ആരോപണം. ആറാം തീയതി പൊലീസാണെന്ന് പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടുവെന്ന ആരോപണവും ലോഡ്ജ് ഉടമ ഉന്നയിച്ചിരുന്നു.