തിരുവല്ലയിൽ കാണാതായ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്കായി തെരച്ചിൽ ഊര്‍ജിതം

തിരുവല്ലയിൽ കാണാനില്ലെന്ന് പരാതി ലഭിച്ച ഒമ്പതാം ക്ലാസുകാരിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്നലെ രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്തിയിട്ടില്ല. ഇതിനെ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് ആദ്യം അന്വേഷണം തുടങ്ങിയത്.

പരാതി ലഭിച്ചശേഷം അന്വേഷണം ആരംഭിച്ച പൊലീസ് സ്കൂൾ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾശേഖരിച്ചിരുന്നു. ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന് സംശയത്തിൽ രാത്രി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു.

തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനിയായ കാവുംഭാ​ഗം സ്വദേശിയെയാണ് കാണാനായതെന്നാണ് റിപ്പോർട്ട്. രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വൈകീട്ടായിട്ടും കാണാതായതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങുകയായിരുന്നു. സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി പരീക്ഷ എഴുതിയിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനെ തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

തുടർന്ന് പോലീസ് നടത്തിയ സിസിടിവി പരിശോധനയിൽ കാവുംഭാഗത്തെ വാണിജ്യ ബാങ്കിന്റെ സിസിടിവിയിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. അതിൽ പെൺകുട്ടി രണ്ടു പേരോട് സംസാരിക്കുകയും തുടർന്ന് അവരോടൊപ്പം നടന്ന് നീങ്ങുന്നതുമാണ് കണ്ടത്. പെൺകുട്ടി സംസാരിച്ചത്തിൽ ഒരാൾ ആലപ്പുഴ രാമങ്കരി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു