ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ല, കുടുംബശ്രീ യോഗം നടക്കുന്നിടത്ത് വോട്ട് ചോദിക്കുന്നതില്‍ തെറ്റില്ല, തോമസ് ഐസക്

പത്തനംതിട്ട: കുടുംബശ്രീയുമായി തനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ട്. കുടുംബശ്രീ യോഗം നടക്കുന്നുണ്ടെങ്കില്‍ അവിടെ സ്ഥാനാര്‍ഥി എന്ന നിലയില്‍ പോയി വോട്ടഭ്യര്‍ഥിക്കുന്നതില്‍ തെറ്റില്ലെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ഐസക്ക്. പരാജയഭീതി മൂലമാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കളക്ടര്‍ വിശദീകരണം തേടിയതുമായി ബന്ധപ്പെട്ട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കെ-ഡിസ്‌ക് വഴി നടപ്പാക്കുന്ന വിജ്ഞാന പത്തനംതിട്ട എന്ന തൊഴില്‍ദാന പദ്ധതി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തുടങ്ങിയതാണ്. കെ-ഡിസ്‌ക് ആ ജോലി തുടരുകതന്നെ ചെയ്യും. സ്ഥാനാര്‍ഥിയായതിനാല്‍ താന്‍ ഇപ്പോള്‍ അതില്‍ ഇടപെടുന്നില്ല. കളക്ടറുടെ കത്തിന് കൃത്യമായ മറുപടി നല്‍കുമെന്നും ഐസക്ക് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ- ഡിസ്‌കിന്റെ നിരവധി ജീവനക്കാരേയും ഹരിതസേന, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളേയും പ്രചാരണത്തിന് ഐസക്ക് ഉപയോഗിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഐസക്കിനോട് വിശദീകരണം തേടിയിരുന്നു.