റഷ്യയിൽ പണിക്ക് പോയ പൂവാർ സ്വദേശിയെ യുദ്ധത്തിന് ഇറക്കി ,ഗുരുതര പരിക്ക്‌

സെക്യൂരിറ്റി ജോലിക്കു എന്ന പേരിൽ മലയാളികളെ ഡൽഹിയിലെ ഒരു സ്വകാര്യ ഏജൻസി വഴി റഷ്യയിലേക്ക് മനുഷ്യക്കടത്ത്‌ നടത്തി ഒടുവിൽ റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധത്തിന് ഇറങ്ങേണ്ടി വന്നവരിൽ ഗുരുതര പരിക്ക് പറ്റിയ മറ്റൊരു മലയാളി ഉണ്ടെന്നുള്ള വിവരങ്ങൾ കൂടി പുറത്തേക്ക് വരുന്നു. തിരുവനന്തപുരം പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഡ്രോൺ ആക്രമണത്തിൽ കാലിന് പരിക്കേറ്റത്. സെക്യൂരിറ്റി ജോലിക്ക് വേണ്ടിയാണ് ഡേവിഡ് റഷ്യയിലേക്ക് പോയത്.

യുദ്ധത്തിനിടെ പരിക്കേറ്റ ഡേവിഡ് അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു പള്ളിയിലാണ് നിലവിൽ ഉള്ളതെന്ന് കുടുംബം പറയുന്നു. റഷ്യയിൽ ജോലിക്കായി മൂന്നു ലക്ഷത്തിനാല്‌പത്തിയാറായിരം രൂപയാണ് ഏജന്റിന് നൽകിയതെന്ന് ഡേവിഡിന്റെ സഹോദരൻ പറഞ്ഞു. മകനെ തിരികെ കൊണ്ടുവരാൻ സർക്കാർ ഇടപെടണമെന്ന് ഡേവിഡിന്റെ മാതാവ് ആവശ്യപ്പെട്ടു.

സെക്യൂരിറ്റ് ജോലിക്കായി ഡൽഹിയിലെ ഒരു സ്വകാര്യ ഏജൻസി വഴിയാണ് ഡേവിഡ് റഷ്യയിൽ എത്തിയത്. റഷ്യയിൽ രണ്ട് മാസത്തോളം സെക്യൂരിറ്റി ജോലി ചെയ്തു. പിന്നാലെയാണ് റഷ്യയിലെ കൂലിപ്പട്ടാളത്തിന് വേണ്ടി ജോലി ചെയ്യേണ്ടിവന്നത്.

അതേസമയം, തൊഴിൽതട്ടിപ്പിന് ഇരയായി റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ശ്രമം തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. റിക്രൂട്ടിംഗ് ഏജൻസികൾക്ക് എതിരെ അന്വേഷണം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് മൂന്ന് മലയാളികൾ റഷ്യയിൽ കുടുങ്ങിയ വാർത്ത പുറത്തുവന്നത്. ജോലിക്കായി പോയ അഞ്ചുതെങ്ങ് സ്വദേശികളാണ് റഷ്യയിൽ കുടുങ്ങിയത്. അഞ്ചുതെങ്ങ് കുരിശടി മുക്കിനു സമീപം കൊപ്രക്കൂട്ടിൽ സെബാസ്റ്റ്യൻ-നിർമ്മല ദമ്പതികളുടെ മകൻ പ്രിൻസ് (24),പനിയടിമ-ബിന്ദു ദമ്പതികളുടെ മകൻ ടിനു (25),സിൽവ-പനിയമ്മ ദമ്പതികളുടെ മകൻ വിനീത് (23) എന്നിവരാണ് കുടുങ്ങിയത്. ഇവർ ബന്ധു സഹോദരങ്ങളാണ്. മൂന്നുപേരെയും അടിയന്തരമായി നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

റഷ്യൻ സർക്കാരിൽ ഓഫീസ് ജോലി,ഹെല്പർ,സെക്യൂരിറ്റി ഓഫീസർ ജോലികളായിരുന്നു ഇവർക്ക് വാഗ്ദാനം ചെയ്‌തിരുന്നത്. പ്രതിമാസം 1.95 ലക്ഷം ഇന്ത്യൻ രൂപ ശമ്പളവും 50,000 രൂപ അലവൻസുമുണ്ടെന്നും ഒരുവർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ലഭിക്കുമെന്നും ഇവരോട് പറഞ്ഞിരുന്നു. റഷ്യയിലെത്തിയ ഇവർ ഒരാഴ്ചയോളം വീട്ടിലേക്ക് ഫോൺ വിളിക്കുകയും സുഖവിവരങ്ങൾ പങ്കുവയ്‌ക്കുകയും ചെയ്‌തു. എന്നാൽ പിന്നീട് ഇവരിൽ നിന്ന് എന്തോ എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ടുവാങ്ങിയശേഷം മിലിട്ടറി ക്യാമ്പിലേക്ക് കൈമാറി.

ഇവരുടെ മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്ത ശേഷം മൂന്നുപേർക്കും 15 ദിവസത്തോളം മിലിട്ടറി സംബന്ധമായ പരിശീലനങ്ങൾ നൽകിയതായി ബന്ധുക്കൾ പറയുന്നു. ട്രെയിനിംഗിനു ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റി. യുദ്ധമുഖത്തുവച്ച് വെടിയേറ്റും മൈൻ പൊട്ടിയും ഗുരുതരമായി പരിക്കേറ്റ പ്രിൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ മൂന്നുപേർക്കും ഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയായി. ചികിത്സയിലിരിക്കെ ഫോൺ ലഭ്യമായതോടെ പ്രിൻസ് വീട്ടിലേക്ക് ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

തൊഴിൽ വാഗ്‌ദാനം ചെയ്‌ത‌് റഷ്യയിലെത്തിക്കുന്നവരിൽ നിന്ന് ഏജന്റുമാർ നിർബന്ധപൂർവം പാസ്‌പോർട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി യുദ്ധമുഖത്തേക്ക് അയയ്‌ക്കുകയുമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസികൾ കുറച്ചുദിവസം മുമ്പ് സി.ബി.ഐ റെയ്ഡ് നടത്തി അടച്ചുപൂട്ടിയിരുന്നു.