16 കാരിയെ അർധരാത്രി വീടീന് പുറത്തിറക്കി തട്ടിക്കൊണ്ടുപോയി പീഡനം, 3 യുവാക്കൾ പിടിയിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ മൂന്നുപേരെ കിളിമാനൂർ പൊലീസ് അറസ്റ്റുചെയ്തു. മേലേ വെട്ടൂർ, അശോകൻവിളയിൽ ഹുസൈൻ (20), വെൺകുളം, മടത്തറവീട്ടിൽ രാഖിൽ(19), മാന്തറ, ലക്ഷംവീട്ടിൽ കമാൽ (18) എന്നിവരാണ് പിടിയിലായത്.

പൊലീസ് പറയുന്നത്: കിളിമാനൂരിന് സമീപപ്രദേശത്ത് താമസിക്കുന്ന പതിനാറുകാരി ഇൻസ്റ്റ​ഗ്രാം വഴിയാണ് മുഖ്യ പ്രതി ഹുസൈനെ പരിചയപ്പെടുന്നത്. ഹുസൈൻ പറഞ്ഞതനുസരിച്ച് പെൺകുട്ടി ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 12ന് വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും ഈസമയം ഹുസൈനും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ കടത്തികൊണ്ടുപോയി ആളൊഴിഞ്ഞ റബർ പുരയിടത്തിലെ ഷെഡിൽ എത്തിച്ച് പെൺകുട്ടിയെ പ്രതികൾ മൂവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് പ്രതികൾ മയക്കുമരുന്ന് നല്കിയിരുന്നുവെന്നും പരാതിയുണ്ട്.

പെൺകുട്ടിയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും പ്രതികൾ നശിപ്പിച്ചു. പീഡനത്തെ തുടർന്ന് പെൺകുട്ടി ബോധരഹിതയായി. പെൺകുട്ടിയെ വീട്ടിൽ കാണാതായതോടെ രക്ഷാകർത്താക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ ഞായറാഴ്ച രാവിലെ 11ഓടെ പെൺകുട്ടിയെ റബർ തോട്ടത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

റൂറൽ എസ്.പി കിരൺ നാരായണന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ആർ. പ്രദീപ് കുമാർ, കിളിമാനൂർ ഇൻസ്പെക്ടർ ബി. ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.