ടിക് ടോക് താരം തിരുവനന്തപുരത്ത് ബലാത്സംഗക്കേസില്‍ അറസ്റ്റിലായി.

തിരുവനന്തപുരം. ടിക് ടോക് താരം തിരുവനന്തപുരത്ത് ബലാത്സംഗക്കേസില്‍ അറസ്റ്റിലായി. ചിറയിന്‍കീഴ് സ്വദേശി വിനീതാണ് കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായിരിക്കുന്നത്. കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലുള്ള പെണ്‍കുട്ടികളേയും സമീപിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്സ് നല്‍കി സന്തോഷിപ്പിച്ചായിരുന്നു വിനീത് അവർക്കുള്ള കുരുക്ക് ഒരുക്കിയിരുന്നത്. നിരവധി ഫോളോവേഴ്സ് ഉള്ളതിനാൽ മിക്ക പെണ്‍കുട്ടികളും യുവതികളും വലയില്‍ വീഴുകയും ഇത് മുതലെടുക്കുകയുമായിരുന്നു വിനീത്.

സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള വിനീതിന്റെ ഫോണ്‍ പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പല സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വിനീത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. കൂടാതെ സ്വകാര്യ ചാറ്റുകളും ഇയാള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കാണിച്ച്‌ വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്നും വിലപേശല്‍ നടത്തിയിട്ടുണ്ടോയെന്നു പോലീസ് അന്വേഷിച്ചു വരുന്നു.

നിലവില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുകയാണ് താനെന്നാണ് വിനീത് മിക്കവരോടും പറഞ്ഞിരുന്നത്. നേരത്തെ പോലീസില്‍ ആയിരുന്നു. ശാരീരികമായ അസ്വസ്ഥതകള്‍ കാരണം പോലീസില്‍ നിന്ന് മാറിയെന്നും പറഞ്ഞായിരുന്നു പെൺകുട്ടികളെയും സ്ത്രീകളെയും ആകര്‍ഷിച്ച് വന്നിരുന്നത്.