ആദ്യ ചിത്രം മോഹന്‍ലാലിനൊപ്പം, മുടങ്ങിയതോടെ രാശിയില്ലാത്തവള്‍ എന്ന് മുദ്രകുത്തപ്പെട്ടു, നടി വിദ്യാബാലന്‍ പറയുന്നു

ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് വിദ്യാ ബാലന്‍. മലയാളിയാണെങ്കിലും അങ്ങ് ബോളിവുഡിലാണ് നടിയുടെ പിടി. എന്നാല്‍ വിദ്യാ ബാലന്റെ ആദ്യ ചിത്രത്തെ കുറിച്ച് ആര്‍ക്കും അത്ര അറിവില്ല. മലയാളത്തിലാണ് നടിയുടെ ആദ്യ ചിത്രം. അതും മോഹന്‍ലാലിന്റെ നായികയായിട്ട്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രീകരണം നിര്‍ത്തിവെച്ചു. ചിത്രം നിന്ന പോയതോടെ രാശിയില്ലാത്തവളായി വിദ്യാ ബാലനെ മുദ്രകുത്തപ്പെട്ടു. ഇതോടെ എട്ട് ചിത്രങ്ങളില്‍ നിന്നും വിദ്യയെ ഒഴിവാക്കി. ഇപ്പോള്‍ ഒരു ചിത്രം മുടങ്ങി പോയതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന ദുരിത കാലത്തെ കുറിച്ച് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് വിദ്യാ ബാലന്‍.

വിദ്യാ ബാലന്റെ വാക്കുകള്‍ ഇങ്ങനെ;

മോഹന്‍ലിനൊപ്പമുള്ള ഒരു മലയാളം ചിത്രമായിരുന്നു എന്റെ ആദ്യ ഫീച്ചര്‍ ഫിലിം. ആദ്യ ഷെഡ്യൂളിന് പിന്നാലെ 78 സിനിമകള്‍ എന്നെ തേടിയെത്തി. പ്രശ്‌നമെന്തെന്നാല്‍ ആദ്യ ഷെഡ്യൂളിന് ശേഷം ഷൂട്ടിങ് നിര്‍ത്തി. സിനിമ ഇല്ലാതായി എന്നു മാത്രമല്ല എല്ലാ സിനിമകളില്‍ നിന്നും എന്നെ മാറ്റി. അതിനുശേഷം രാശിയില്ലാത്തവളായി എന്നെ മുദ്രകുത്തി. എനിക്കത് വിശ്വസിക്കാനായില്ല. ഞാന്‍ അന്ധവിശ്വാസിയായ ആളല്ല. വിജയവും പരാജയവുമൊന്നും ഒരാളുടെ കാരണം കൊണ്ടാണെന്ന് കരുതുന്നില്ല. ചിലസമയങ്ങളില്‍ കാര്യങ്ങള്‍ വിചാരിച്ചതുപോലെയാവില്ല. ഈ സിനിമകളില്‍ നിന്ന് എന്നെ മാറ്റിയപ്പോഴെല്ലാം എന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു. ആ സമയത്ത് ഒരു വലിയ തമിഴ് സിനിമയില്‍ നിന്നും എന്നെ മാറ്റി.

അവസരങ്ങള്‍ നഷ്ടപ്പെടുന്നത് തന്നെ ദേഷ്യക്കാരിയാക്കിയെന്നും. തന്റെ ദേഷ്യം മുഴുവന്‍ തീര്‍ത്തത് അമ്മയോടാണ് എന്നുമായിരുന്നു താരം പറയുന്നത്. പ്രാര്‍ത്ഥനയും മെഡിറ്റേഷനും നടത്തി മനസിനെ ശരിയാക്കാന്‍ എപ്പോഴും അമ്മ പറയുമായിരുന്നു. എന്നാല്‍ നിരാശയുും ദേഷ്യവും കാരണം ഞാന്‍ എപ്പോഴും വഴക്കിട്ടുകൊണ്ടിരുന്നു. ബോളിവുഡ് സംവിധായകനും എഴുത്തുകാരാനുമായ പ്രദീപ് സര്‍ക്കാരിനെ കണ്ടതോടെയാണ് തന്റെ ജീവിതം തന്നെ മാറിയത്.