വിഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

പുനര്‍ജനി പദ്ധതിയിലെ വിദേശ സഹായം സംബന്ധിച്ച് വിഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വിജിലന്‍സ്. അന്വേഷണത്തിനായി സര്‍ക്കാര്‍ സ്പീക്കറിന്റെ അനുമതി തേടി. പറവൂര്‍ എംഎല്‍എ ആയിരിക്കെ വിഡി സതീശന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘പുനര്‍ജനി: പറവൂരിന് പുതുജീവന്‍’ എന്നത്. എന്നാല്‍ പദ്ധതി നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു.

ചിറ്റാറ്റുകര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി എസ് രാജനാണ് വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ അന്വേഷിച്ചത്. പദ്ധതിക്ക് വേണ്ടി സതീശന്‍ നടത്തിയ വിദേശ യാത്രകള്‍ നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയല്ലെന്നും ടി എസ് രാജന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകള്‍ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്നാണ് വി ഡി സതീശന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ മന്ത്രിമാര്‍ക്ക് പ്രളയ ദുരിതാശ്വാസത്തിന് ധനശേഖരണാര്‍ഥം വിദേശയാത്ര നടത്താന്‍ പോലും കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടാത്ത അവസരത്തില്‍ എംഎല്‍എ മാത്രമായ വി ഡി സതീശന് എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സതീശന്‍ നടത്തിയ വിദേശയാത്രകള്‍ നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയല്ലെന്ന് വ്യക്തമായിരിക്കുന്നത്. പുനര്‍ജനി പദ്ധതിയിലെ വിദേശ സഹായം സംബന്ധിച്ചാണ് ഇപ്പോള്‍ വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.