തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ കനത്ത പോളിംഗ്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് പോളിംഗ് ശതമാനം അന്‍പത് കടന്നു. എല്ലാ ജില്ലകളിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകളില്‍ ദൃശ്യമായത്. ഉച്ചയ്ക്ക് ഒന്നോടെ തന്നെ പോളിംഗ് ശതമാനം 50 കടന്നു.
കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം (53.55), തൃശൂര്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്നു (52.01). ഇടുക്കിയിലാണ് ഏറ്റവും കുറവ് (42.45). ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവില്‍ സമാധാനപരമാണ്. രാവിലെ ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുകയും ചെയ്തിരുന്നു. വൈകുന്നേരം ഏഴുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്തൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. അബ്ദുള്‍ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സി.പി.എം.-ബി.ജെ.പി. സംഘര്‍ഷമുണ്ടായി. നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബി.ജെ.പി.-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.