മദ്യലഹരിയിൽ കാറോടിച്ച് യുവതി; സ്കൂട്ടർ യാത്രികരായ ദമ്പതികളെയും കുട്ടിയേയും ഇടിച്ച് തെറിപ്പിച്ചു

കണ്ണൂര്‍. മദ്യലഹരിയിലായിരുന്ന സ്ത്രീ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് യാത്രിക്കാരായ ദമ്പതികള്‍ക്ക് പരിക്ക്. മാഹി പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്ത് വെച്ചാണ് സംഭവം. മദ്യലഹരിയിൽ സ്ത്രീ ഓടിച്ച കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയാ യിരുന്നു. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിക്കുന്നത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കു പറ്റി. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം.

വടക്കുമ്പാട് കൂളിബസാറിലെ റസീന [29] എന്ന യുവതിയാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടം ഉണ്ടാക്കിയത്. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി സ്ഥലത്തെത്തിയപ്പോൾ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്ത യാവുകയായിരുന്നു. മദ്യപിച്ചത് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി വാങ്ങി എറിഞ്ഞുടക്കുകയുണ്ടായി.

അപ്പോൾ ഓടിയെത്തിയ മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു. പന്തക്കൽ പൊലീസിൽ ഇതോടെ നാട്ടുകാര്‍ വിവരമറിയിച്ചു. എസ്.ഐ. പി.പി. ജയരാജൻ, എ.എസ്.ഐ.എ.വി.മനോജ് കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പന്തക്കൽ പൊലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുടെ പേരിൽ പന്തക്കൽ പൊലീസ് കേസെടുത്തു.