കൊച്ചി തമ്മനത്ത് പതിനെട്ടുകാരിയായ മകളുടെ കിടപ്പുമുറിയിൽ രാത്രിയിൽ ആൺസുഹൃത്ത് എത്തിയത് ചോദ്യംചെയ്ത മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി മകൾ. തമ്മനം സ്വദേശിനിയും എൽഎൽബി വിദ്യാർഥിനിയുമായ പെൺകുട്ടിയുടെ മുറിയിൽനിന്നാണ് മാതാപിതാക്കൾ രാത്രിയിൽ ആൺസുഹൃത്തിനെ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ശബ്ദം കേട്ട് പരിശോധിച്ചപ്പോൾ കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന ആൺസുഹൃത്തിനെ കണ്ടത്.
ഇതേക്കുറിച്ച് മാതാപിതാക്കൾ ചോദ്യം ചെയ്തതോടെയാണ് തന്നെ ഉപദ്രവിക്കുന്നുവെന്ന് പെൺകുട്ടി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്. ഉടൻ പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ പാലാരിവട്ടം സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യം തിരക്കിയപ്പോഴാണ് രാത്രി മകളുടെ മുറിയുടെ കട്ടിലിനടിയിൽനിന്ന് ആൺ സുഹൃത്തിനെ കണ്ട വിവരം പറഞ്ഞത്. തുടർന്ന് മകളെ ശകാരിക്കുകയും അടിക്കുകയും ചെയ്തതായി മാതാപിതാക്കൾ പോലീസിനോടു പറഞ്ഞു.
ഇനി മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും സുഹൃത്തിനൊപ്പം പോകാനാണ് ഇഷ്ടമെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. 18 വയസു മാത്രമുള്ള പെൺകുട്ടിയോടും ആൺസുഹൃത്തിനോടും വിദ്യാഭ്യാസം പൂർത്തിയാക്കാൻ നിർദേശം നൽകി പെൺകുട്ടിയെ കാക്കനാട് സർക്കാർ അഗതിമന്ദിരമായ സഖിയിലേക്കു മാറ്റി.