നിര്‍മ്മാണച്ചെലവിനേക്കാള്‍ 236 കോടി രൂപ അധികമായി ലഭിച്ചിട്ടും പിരിവ് നിര്‍ത്താതെ പാലിയേക്കര ടോള്‍

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പാത നിര്‍മ്മാണത്തിന് ചെലവായതിനേക്കള്‍ 236 കോടി രൂപ അധികമായി കരാര്‍ കമ്പനി ഇതിനകം പിരിച്ചെടുത്തു കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്. ഇതിനകം പിരിച്ചെടുത്തത് 958.68 കോടി രൂപയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണത്തിന് കമ്പനിക്ക് ആകെ ചെലവായത് 721.17 കോടി രൂപയാണ്.

എന്നാല്‍ പിരിവ് തീരാന്‍ ഇനിയും ഏഴ് വര്‍ഷം ബാക്കിയുണ്ടെന്നിരിക്കെ കാലാവധി അവസാനിക്കുമ്പോഴേക്ക് ഈ തുകയും കടന്ന് 236 കോടി രൂപ കമ്പനിക്ക് അധികം ലഭിക്കും. ടോള്‍ പിരിവിന്റെ കാലാവധി തീരാന്‍ ഇനിയും ഏഴ് വര്‍ഷം ബാക്കിയുണ്ട്. ഈ സമയം കഴിയുമ്പോഴേക്ക് ചെലവായതിന്റെ പത്തിരട്ടിയിലധികം തുക കമ്പനിക്ക് ലഭിക്കും. ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ പ്രകാരം 2028 ജൂലൈ 21 വരെ ടോള്‍ പിരിക്കാനാകും.

ദിനം പ്രതി പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കടന്നു പോകുന്നത് 45,000 വാഹനങ്ങളാണ്. അതായത് ഓരോ ദിവസവും ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരമുളള രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ടോള്‍ കമ്പനിക്ക് മുടക്കുമുതലിനേക്കാള്‍ തുക തിരിച്ചുകിട്ടിയ സാഹചര്യത്തില്‍ കരാര്‍ കാലാവധി തികയും മുമ്പു തന്നെ ദേശീയപാത അതോറിറ്റി പാത ഏറ്റെടുക്കണമെന്നാണ് പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം. അതേസമയം, തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്.

അഞ്ച് രൂപ മുതല്‍ 50 രൂപ വരെയായിരുന്നു വര്‍ധന. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി. ഒന്നിലധികം യാത്രകള്‍ക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വര്‍ധിപ്പിച്ചു. ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ എന്നത് 140 ആക്കി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായി ഉയര്‍ത്തി. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 410 രൂപയുണ്ടായിരുന്നത് 445 രൂപയായും അന്ന് വര്‍ധിപ്പിച്ചിരുന്നു.