കൊല്ലത്ത് കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് തൊഴിലാളികളും മരിച്ചു

കൊല്ലം കുണ്ടറ പെരുമ്പുഴ കോവില്‍മുക്കില്‍ 100 അടിയോളം താഴ്ചയുള്ള കിണറില്‍ കുടുങ്ങിയ നാലു തൊഴിലാളികളും മരിച്ചു. കിണറിലെ ചളി നീക്കം ചെയ്യാനിറങ്ങിയ തൊഴിലാളികള്‍ കിണറില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഇവരെ കരയ്ക്ക് കയറ്റിയിരുന്നുവെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും നാലുപേരും മരിക്കുകയായിരുന്നു.

വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം. സോമരാജന്‍ (56), രാജന്‍ (36), മനോജ് (34) എന്നിവരാണ് മരിച്ചത്. ബാവയാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസം നേരിട്ട തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. രണ്ട് പേര്‍ കുടുങ്ങിയപ്പോള്‍ രണ്ട് പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം തടസം നേരിട്ട തൊഴിലാളികളുടെ നില അതീവ ഗുരുതരമായിരുന്നു.

ആദ്യ ഘട്ടത്തില്‍ ഒരാള്‍ മാത്രമാണ് കിണറില്‍ ഇറങ്ങിയത്. കിണറിലെ ചെളി കോരി മാറ്റുന്നതിനെയാണ് സംഭവം. നൂറടി താഴ്ചയുള്ള കിണറില്‍ ഒരാള്‍ക്ക് മാത്രമേ താഴ്ഭാഗത്ത് ഇറങ്ങി നില്‍ക്കാനാവുമായിരുന്നുള്ളൂ. ഫയര്‍ഫോഴ്‌സ് പുറത്തെത്തിക്കുമ്പോള്‍ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് നാലുപേരും മരണപ്പെട്ടത്. അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്സ് ഉദ്യേഗസ്ഥനും കുഴഞ്ഞുവീണിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.