തിരുവനന്തപുരം. ആയുഷ് മേഖലയുടെ സംരക്ഷണത്തിനായി നാഷണല്‍ ആയുഷ് മിഷന്‍ മുഖേന 97.77 കോടി രൂപയുടെ കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികള്‍ വരുന്നു. ആയുഷ് മേഖലയിൽ നിലവിലുള്ള 240 യൂണിറ്റുകള്‍ക്ക് പുറമേ പുതുതായി 280 ആയുഷ് ഡിസ്‌പെന്‍സറികളെ ‘ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ 15 കോടി രൂപ വിനിയോഗിച്ച് 50 കിടക്കകളുള്ള ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രി സ്ഥാപിക്കാനും തീരുമാനിച്ചിരിക്കുകയാണ്.
കൊട്ടാരക്കരയില്‍ 30 കിടക്കകളുള്ള 10.5 കോടി രൂപ ചെലവിലും, അടൂരില്‍ 10 കിടക്കകളുള്ള 7.5 കോടി രൂപ ചെലവിലും ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രികള്‍ നിര്‍മിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ആയുര്‍വേദ, ഹോമിയോപതി മെഡിക്കല്‍ കോളജുകള്‍ രോഗീസൗഹൃദമാക്കുന്നതിനായി 5.25 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
കുറഞ്ഞ ചെലവില്‍ ലാബ് പരിശോധനകള്‍ക്കായി അഞ്ച് ജില്ലകളില്‍ ജില്ലാ ആയുഷ് ലബോറട്ടറികള്‍ ആരംഭിക്കും. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണിത്. അനീമിയ പരിഹരിക്കുന്നതിനുള്ള ആയുര്‍വേദ ആരോഗ്യ പദ്ധതിയായ അരുണിമ, വനിതാ ശിശു വികസന വകുപ്പിന്റെ എല്ലാ ഐസിഡിഎസ് കേന്ദ്രങ്ങളിലും നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആയുഷ് ചികിത്സാസ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സ്ഥാപനങ്ങളെ ‘കാഷ് ആയുഷ്’ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതി, പാലീയേറ്റീവ് കെയര്‍, വൃദ്ധജന പരിപാലനം, ആദിവാസി മേഖലയിലെ മൊബൈല്‍ ചികിത്സാ സംവിധാനങ്ങള്‍, മൂന്നു ജില്ലാ ആസ്ഥാനങ്ങളില്‍ യോഗാ കേന്ദ്രങ്ങള്‍, ജീവിതശൈലീ രോഗ നിര്‍ണയ പദ്ധതി, എന്നിവയാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ കേരളം നടപ്പാക്കാൻ പോകുന്ന പ്രധാന പദ്ധതികള്‍.