കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെയുണ്ടായ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞവരും അപകടം സംഭവിച്ചവരും നിരവധിയാണ്. ലാൻഡിംഗടുത്തപ്പോളാണ് മുപ്പതടി താഴ്ച്ചയിലേക്ക് വിമാനം തക്കർന്നുവീഴുന്നത്. ആ കാഴ്ച ഏവരുടെയും കരളലിയിക്കുന്നതാണ്. വിമാനത്താവളത്തിന്റെ അപകടത്തിൽ നിന്ന് രക്ഷപെടാനായതിന്റെ സന്തോഷത്തിലാണ് തിരുനാവായ വെട്ടൻ ഹൗസിൽ നൗഫൽ. വിമാനത്താവളത്തിലെ കോവിഡ് ടെസ്റ്റും കഴിഞ്ഞ് ബോർഡിങ് പാസുമായി വിമാനത്തിൽ കയറാൻ തയാറായി ലോഞ്ചിങ് ഏരിയയിൽ നിൽക്കുമ്പോഴാണ് നൗഫലിനെ തേടി എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഓടിയെത്തുന്നത്. യാത്ര ചെയ്യാനാവില്ലെന്നും പിഴ അടക്കാനുണ്ടെന്നുമായിരുന്നു അവരുടെ മറുപടി. തനിക്ക് പിഴയൊന്നുമില്ലെന്ന് അവരോട് പറഞ്ഞെങ്കിലും എമിഗ്രേഷനിൽ കാണിക്കുന്നുണ്ടെന്നായിരുന്നു മറുപടി.
തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ വിമാനത്താവളത്തിൽനിന്ന് മനസ്സില്ലാ മനസ്സോടെ മടങ്ങിയ നൗഫൽ തിരികെ റൂമിലെത്തുമ്പോഴാണ് വിമാനാപകടത്തിന്റെ വിവരം അറിയുന്നത്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ നൗഫലിന് വീണ്ടും ജോലി കൊടുക്കാൻ അർബാബ് തീരുമാനിച്ചുവെന്ന സന്തോഷ വാർത്തയും നൗഫലിനെ തേടിയെത്തി. താൻ രക്ഷപ്പെട്ടതിലും ജോലി തിരികെ കിട്ടിയതിലും ആശ്വാസം തോന്നുന്നുണ്ടെങ്കിലും സന്തോഷിക്കേണ്ട സന്ദർഭമല്ല ഇതെന്ന് നൗഫൽ പറയുന്നു. ഷാർജ സ്കൂളിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് സ്കൂളുകൾ അടച്ചതോടെയാണ് ജോലിയില്ലാതെയായത്. ജോലി തിരികെ കിട്ടിയ സ്ഥിതിക്ക് ഇവിടെ തുടരാനാണ് നൗഫലിന്റെ തീരുമാനം.
വിമാനയാത്രക്കാരുടെ ലിസ്റ്റിൽ തന്റെ പേര് കണ്ടതിനെ തുടർന്ന് നാട്ടിലെ പഞ്ചായത്ത് ഓഫിസിൽ നിന്നടക്കം തന്നെ വിളിച്ചതായി അദ്ദേഹം പറഞ്ഞു. നാട്ടുകാരായ ചിലരും വിമാനത്തിൽ ഉണ്ടായിരുന്നു. അവർക്ക് എന്തുസംഭവിച്ചുവെന്നറിയാത്ത ആശങ്കയിലാണ് നൗഫൽ.