വൈദിക വേഷത്തിലെത്തി പള്ളിയിൽ മോഷണം നടത്തിയ 63കാരൻ അറസ്റ്റിൽ

കിഴക്കമ്പലം: വൈദിക വസ്ത്രം ധരിച്ച് കിഴക്കമ്പലം മലയിടംതുരുത്ത് സെയ്ന്റ് മേരീസ് യാക്കോബായ പള്ളിയിൽ മോഷണം നടത്തിയ അടിമാലി സ്വദേശി ചക്യാങ്കൽ പത്മനാഭൻ (63) അറസ്റ്റിൽ. 40,000 രൂപയാണ് ഇയാൾ പള്ളിയിൽ നിന്നും മോഷ്ടിച്ചത്. ഇതിനു മുമ്പും പല മോഷണ കേസുകളിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി ഇളങ്ങുളം ക്ഷേത്രത്തിൽ നടത്തിയ മോഷണത്തിനിടെ ഇയാൾ പിടിയിലായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മലയിടംതുരുത്ത് പള്ളിയിൽ മോഷണം നടത്തിയതും ഇയാളായിരുന്നുവെന്ന് തെളിഞ്ഞത്. പ്രതിയെ തടിയിട്ടപറമ്പ് പോലീസ്, പള്ളിയിൽ വ്യാഴാഴ്ച കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഇയാൾ മലയിടംതുരുത്തിനു സമീപമുള്ള ബാവപടിയിൽ ഒരു വീടിന്റെ ചായ്പ് വാടകയ്ക്കെടുത്ത് താമസിച്ചാണ് മോഷണം നടത്തിയിരുന്നത്.

ഏപ്രിൽ അഞ്ചിന് വൈകീട്ട് പള്ളിയുടെ സമീപമെത്തിയ ഇയാൾ, സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. രാത്രിയിൽ പെസഹാ ദിവസ പ്രാർഥനകൾ നടക്കുകയായിരുന്നതിനാൽ വിശ്വാസികൾ വീടുകളിലേക്ക് പോയ ശേഷം രാത്രി ഒരു മണിക്ക്‌ ഇയാൾ പള്ളിയിലെത്തി മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസിനോടു പറഞ്ഞു.

മോഷണ ശേഷം അതേ കുറ്റിക്കാട്ടിൽ വ്യാഴാഴ്ച പുലർച്ചെ വരെ വിശ്രമിച്ച ശേഷം കുപ്പായവും മറ്റും അവിടെ ഉപേക്ഷിച്ച ശേഷമാണ് രക്ഷപ്പെട്ടത്. വൈദികന്റെ കുപ്പായവും വൈഫൈ റൂട്ടറും കുറ്റിക്കാട്ടിൽ നിന്നും പണം സൂക്ഷിച്ചിരുന്ന ബാഗ് വാടക വീട്ടിൽനിന്നും കണ്ടെത്തി. പ്രതിയെ പള്ളിയിൽ തെളിവെടുപ്പിനു കൊണ്ടുവരുമെന്നതറിഞ്ഞ് ഇടവകാംഗങ്ങളും പള്ളി ഭാരവാഹികളും നാട്ടുകാരും കൂടിയിരുന്നു.