മുസ്ലീം ദമ്പതികൾ ഷിംലയിൽ ക്ഷേത്രത്തിൽ വിവാഹിതരായി, മതസൗഹാർദത്തിനു പൊൻതൂവൽ ചാർത്തി ഒരു വിവാഹം

മതസൗഹാർദപരമായ നിരവധി മാതൃകകൾ ആയ വാർത്തകൾ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ ഹിമാചൽപ്രദേശിലെ ഷിംല ജില്ലയിലുള്ള രാംപൂരിൽ നിന്ന് അത്തരമൊരു വാർത്ത പുറത്തു വന്നിരിക്കുകയാണ്. ഹിന്ദു ക്ഷേത്രപരിസരത്ത് മുസ്ലീം ദമ്പതികൾ ആചാരപ്രകാരം വിവാഹിതരായിരിക്കുന്നതാണ് പുതിയ വാർത്ത. വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള താക്കൂർ സത്യനാരായണ ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. മതസൗഹാർദത്തിനു പൊൻതൂവൽ ചാർത്തുന്നതാണ് പുതിയ സംഭവം.

മുസ്ലീം സമുദായത്തിൽ പെട്ടവരും ഹിന്ദു സമുദായത്തിൽപ്പെട്ടവരും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തി എന്നതും, ക്ഷേത്ര പരിസരത്ത് മൗലവിയുടെയും സാക്ഷികളുടെയും അഭിഭാഷകന്റെയും സാന്നിധ്യത്തിലാണ് നിക്കാഹ് നടത്തിയത് എന്നതും ഈ വിവാഹത്തിന്റെ മാറ്റ് കൂട്ടുകയാണ്.

മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രത്തിൽ വച്ച് ഇങ്ങനൊരു വിവാഹം നടത്തിയിരിക്കുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ജില്ലാ ഓഫീസും സത്യനാരായണ ക്ഷേത്ര സമുച്ചയത്തിലാണ് സ്ഥിതി ചെയ്യുന്നത്.

‘ക്ഷേത്രവും രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ജില്ലാ കാര്യാലയവും വിശ്വഹിന്ദു പരിഷത്താണ് നോക്കി നടത്തുന്നത്. വിശ്വഹിന്ദു പരിഷത്തും ആർഎസ്എസും മുസ്ലീം വിരുദ്ധരാണെന്ന ആക്ഷേപം പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ ക്ഷേത്ര സമുച്ചയത്തിൽ ഇതാ മുസ്ലീം ദമ്പതികൾ വിവാഹിതരായിരിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ട് മുന്നോട്ട് പോകാനാണ് സനാതന ധർമം എല്ലാവരോടും ആഹ്വാനം ചെയ്യുന്നത്’, രാംപൂരിലെ താക്കൂർ സത്യനാരായണ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി വിനയ് ശർമ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞിരിക്കുന്നു.

‘ഇങ്ങനെ ഒരു വിവാഹം നടത്തിയതിലൂടെ രാംപൂരിലെ ജനങ്ങൾക്കിടയിൽ സാഹോദര്യത്തിന്റെ സന്ദേശമാണ് ഞങ്ങൾ അവതരിപ്പിച്ചത്. പരസ്പര സാഹോദര്യത്തോടെയാകണം നാം മുന്നോട്ടു നീങ്ങേണ്ടത്’. പെൺകുട്ടിയുടെ പിതാവ് മഹേന്ദ്ര സിംഗ് മാലിക് പറഞ്ഞു. തന്റെ മകൾ എം.ടെക് ബിരുദധാരിയും സിവിൽ എഞ്ചിനീയറും സ്വർണമെഡൽ ജേതാവുമാണെന്നും, മകളുടെ ഭർത്താവ് സിവിൽ എഞ്ചിനീയറാണെന്നും അദ്ദേഹം പറഞ്ഞു.