പ്രധാനമന്ത്രിയുടെ വസതി വളയാൻ ആം ആദ്മി പാര്‍ട്ടി, അനുമതി നിഷേധിച്ചു, കനത്ത സുരക്ഷ ഒരുക്കി ഡൽഹി പൊലീസ്

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതി വളയാനുള്ള എഎപി നീക്കത്തിന് തിരിച്ചടി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞുള്ള പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്

ഈ സാഹചര്യത്തിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. ഡൽഹിയിലെ തന്ത്ര പ്രധാന മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തും. തുഗ്ലക്ക് റോഡ്, സഫ്ദർജംഗ് റോഡ്, കമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്താനാണ് തീരുമാനം.

ഇതിനിടെ ‘മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്‌രിവാൾ’ എന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഡിപി ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു. അതേസമയം കെജ്‌രിവാളിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. വീരേന്ദ്ര സച്ച്‌ദേവയുടെ നേതൃത്വത്തിൽ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിൽ നിന്ന് ഡൽഹി സെക്രട്ടേറിയറ്റിലേക്ക് ബിജെപി മെഗാ മാർച്ച് നടത്തും.