ഇംഫാൽ: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽ നിന്നുള്ള അക്രമികൾ നടത്തിയ വെടിവയ്പ്പിലും ബോംബേറിലും രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ബിഷ്ണുപൂർ ജില്ലയിലെ നരൻസേന മേഖലയിൽ വിന്യസിച്ചിരുന്ന സിആർപിഎഫിന്റെ 128 ബറ്റാലിയനിലെ ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
പുലർച്ചെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ നാല് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികൾ മലമുകളിൽ നിന്ന് ക്യാമ്പ് ലക്ഷ്യമാക്കി വെടിയുതിർക്കുകയായിരുന്നു. 12.30 ഓടെ ആരംഭിച്ച ആക്രമണം പുലർച്ചെ 2.15 വരെ തുടർന്നു.
ബോംബ് എറിഞ്ഞതാണ് ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ സംഘർഷമുണ്ടായിരുന്നു. അക്രമികളെ പിരിച്ചുവിടാൻ പൊലീസിന് വെടിയുതിർക്കേണ്ടി വന്നിരുന്നു. നാലിടത്ത് നാല് വോട്ടുയന്ത്രങ്ങൾ അക്രമികൾ തകർക്കുകയും ചെയ്തു. ഒരു ബൂത്തിൽ അജ്ഞാതർ വോട്ടുയന്ത്രം അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഔട്ടർ മണിപ്പൂർ മണ്ഡലത്തിലെ ചില ബൂത്തുകളിൽ റീപോളിങ് പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.
ബിഷ്ണുപുർ ജില്ലയിലെ തമ്നപോക്പിയിൽ ആയുധധാരികൾ പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടത്തി. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഉറിപോക്ക്, ഇറോയിഷേംബ, കിയാംഗെ എന്നിവിടങ്ങളിലും സംഘർഷമുണ്ടായിരുന്നു