എല്‍ഡിഎഫുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് സര്‍ക്കാറുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളവര്‍ മിക്കവരും ദൈവവിശ്വാസികളാണെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദൈവവിശ്വാസികളെ മാറ്റി നിര്‍ത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്ന എല്ലാവരും ദൈവവിശ്വാസികളല്ല എന്ന് നമ്മള്‍ പറയുന്നില്ല. കാരണം പല പ്രദേശത്തെയും സാഹചര്യങ്ങള്‍ നമ്മള്‍ പരിശോധിച്ചാല്‍, അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്മ്യൂണിസ്റ്റായ ആളുകളുണ്ട്. പ്രാദേശികമായി സാഹചര്യം പരിശോധിച്ചാല്‍, ചിലപ്പോഴവിടെ പാര്‍ട്ടി ഗ്രാമമായിരിക്കും. അവിടെ മുന്നോട്ട് പോകണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കേണ്ടി വരും. അവര്‍ക്ക് ആ പാര്‍ട്ടിയിലേ നില്‍ക്കാന്‍ കഴിയൂ.

അത് പോലെ ചില പ്രദേശങ്ങളില്‍, വിദ്വേഷത്തിന്റെ പേരില്‍, ഇപ്പോള്‍ മുസ്‌ലിം ലീഗുകാരനാണെങ്കിലും പാര്‍ട്ടിയില്‍ സ്ഥാനം കിട്ടാത്തതിന്റെ പേരിലോ അവഗണിച്ചതിന്റെ പേരിലോ അയാള്‍ പോകുന്നത് മാര്‍ക്‌സിസ്റ്റ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആയിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളുടെ സൃഷ്ടിയായി പലരും കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ട്. അതില്‍ പലരും നിരീശ്വരത്വം അംഗീകരിക്കുന്നവരോ അതിന്റെ സൈദ്ധാന്തികതത്വം പഠിച്ചവരോ ആയിക്കൊള്ളണമെന്നില്ല. അത്തരം ആളുകള്‍ മതവിശ്വാസികളല്ല എന്ന് നമുക്ക് പറയാനാകില്ല” അബ്ദു സമദ് പറഞ്ഞത്.

നേരത്തെ കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്‌ലിം സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന പ്രമേയം ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഫോട്ടോ ചേര്‍ത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.എന്നാല്‍, ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണജനകമാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. തന്റെ അറിവോടെയൊ, സമ്മതത്തോടെയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചത്. ഇത്തരം വാര്‍ത്തകളില്‍ എന്റെ ഫോട്ടോ ചേര്‍ത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും തങ്ങള്‍ പറഞ്ഞിരുന്നു.

സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തിലാണ് കണ്‍വീനര്‍ സലിം എടക്കര കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്.
കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെ മുസ്‌ലിം സമുദായം കരുതിയിരിക്കണമെന്നായിരുന്നു പ്രമേയം.