ഒളിക്യമാറ കേസ് പ്രതി പൊലീസ് ക്വാർട്ടേഴ്സിൽനിന്ന് പിടിയിൽ, അളിയനായ പൊലീസ് ഉദ്യോഗസ്ഥനെയും കേസിൽ പ്രതിചേർത്തു

തിരുവല്ല : സ്ത്രീകളുടെ നഗ്നദൃശ്യം ഒളിക്യാമറ വച്ച് പകർത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവല്ല മുത്തൂരിലാണ് സംഭവം. മുത്തൂർ സ്വദേശി പ്രിനു (30) ആണ് പിടിയിലായത്. പ്രതി സഹോദരിയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന്റെ ചങ്ങനാശേരിയിലെ ക്വാർട്ടേഴ്സിൽ ആണ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നുമാണ് ഇയാൾ പിടിയിലായത്.

പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച അരുൺ ബാബു എന്ന പൊലീസ് ഉദ്യോഗസ്ഥനെയും കേസിൽ പ്രതിചേർത്തു. പ്രിനുവിനെ കോടതിയിൽ ഹാജരാക്കി. മുത്തൂർ സ്വദേശികളായ കുടുംബത്തിന്റെ വീട്ടിലെ ശുചിമുറിയിലും പുറത്തും ഒളിക്യാമറ വച്ചാണ് ഇയാൾ നഗ‌്‌നദൃശ്യം പകർത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരുടെ നഗ്‌ന ദൃശ്യങ്ങളാണ് പകർത്തിയത്.

ഡിസംബർ 16–ാം തീയതി ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒളിക്യാമറ ശുചിമുറിയിലേക്കു വീഴുകയായിരുന്നു. തുടർന്ന് വീട്ടുകാർ പെൻക്യാമറയിലെ മെമ്മറി കാർഡ് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തായത്. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇനിടെയാണ് പൊലീസ് ക്വാർട്ടേഴ്സിൽനിന്ന് പിടിയിലായത്.