എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ കാരണവരായി മാറിയ അതുല്യ പ്രതിഭയ്ക്ക് വെള്ളിയാഴ്ചയായിരുന്നു എൺപത്തൊമ്പതാം പിറന്നാൾ. നടൻ മധുവിന് ജൻദിനാശംസകൾ നേർന്ന് മലയാള ചലച്ചിത്ര ലോകവും എത്തിയിരുന്നു. നിരവധിപേരാണ് നടന് ജൻമദിനാശംസകളുമായി എത്തിയത്. എൻറെ സൂപ്പർസ്റ്റാറിന് ജൻമദിനാശംസകൾ. നടൻ മമ്മൂട്ടി ചിത്രം പങ്കുവച്ച് കുറിച്ചു. എൻറെ പ്രിയപ്പെട്ട മധുസാറിന് ആശംസകൾ. മോഹൻലാലും നടന് ആശംസകളുമായെത്തി.
സിനിമാ-സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടൻ മധു. പിറന്നാളിന് വലിയ പ്രാധാന്യമൊന്നും ഞാൻ കൊടുക്കാറുമില്ല. എന്റെ സൗന്ദര്യം പ്രദർശിപ്പിക്കാൻ ഞാനൊരിക്കലും ഡൈ ചെയ്തിരുന്നില്ല. സിനിമയ്ക്ക് വേണ്ടിയായിരുന്നു അതെല്ലാം. കറുത്തമുടിയുള്ളവനെ വൃദ്ധനാക്കാൻ നാല് വരവരച്ചാൽ മതി.
പക്ഷെ വെളുത്തമുടിയുള്ളവനെ കറുത്ത മുടിയുള്ളവനാക്കാൻ മുടി മുഴുവനും കറുപ്പിക്കേണ്ടിവരും. അഭിനയം നിർത്തിയതോടെ അതിന്റെ ആവശ്യം ഇല്ലാതെയായി. പിന്നെ വാർധക്യത്തെ മനസിലാക്കി ജീവിക്കാൻ ഒരു പ്രയാസവും തോന്നേണ്ട കാര്യമില്ല. നമ്മൾ എന്തെല്ലാം വാചകമടിച്ചാലും വ്യായാമം ചെയ്താലും മരുന്ന് കഴിച്ചാലും പ്രായമാകുമ്പോൾ ചെറുപ്പത്തിലേതുപോലെ ശരീരം വഴങ്ങിക്കിട്ടില്ല.’
വ്യക്തിജീവിതത്തിൽ ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കാതെ പോയതിൽ വിഷമമുണ്ട്. ജീവിതത്തിൽ ഒപ്പമുണ്ടായിരുന്നവൾ… ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞ് ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവൾ. പെട്ടന്നൊരുനാൾ രോഗശയ്യയിലായി. പിന്നീട് ഞാൻ അധികം വീട് വിട്ടുനിന്നിട്ടില്ല. എത്ര വൈകിയാലും വീട്ടിലെത്തും. അവൾ കിടക്കുന്ന മുറിയിലെത്തി… ഉറങ്ങുകയാണെങ്കിൽ വിളിക്കാറില്ല. എട്ട് വർഷം മുമ്പ് അവൾ പോയി… എന്റെ തങ്കം. എന്റെ ആഗ്രഹവും പ്രാർഥനയും ഒന്നുമാത്രമായിരുന്നു. ഞാൻ മരിക്കുമ്പോൾ തങ്കം ജീവിച്ചിരിക്കണം. ആ ആഗ്രഹം മാത്രം എന്റെ ജീവിതത്തിൽ നടന്നില്ല.’ അമ്പത് വർഷങ്ങളിലേറെയായി താമസിക്കുന്ന വീട്ടിൽ ഇപ്പോൾ ഞാൻ മാത്രം. പക്ഷെ ഞാനൊറ്റയ്ക്കല്ല. അവൾ ഇവിടെയൊക്കെയുണ്ട്. ആ മുറിയുടെ വാതിൽ ഞാൻ ഇപ്പോഴും അടച്ചിട്ടില്ല
സുഹൃത്തായും കാമുകനായും അച്ഛനായും മുത്തച്ഛനായും നിരവധി വേഷങ്ങൾ. അഭിനയിച്ച സിനിമകളിലെല്ലാം തൻറേതായ ഇടം സ്ഥിരപ്പെടുത്തിയ മഹാനടൻ. വ്യത്യസ്ത വേഷങ്ങളിലൂടെ ജീവസുറ്റ എത്രയോ കഥാപാത്രങ്ങൾ.1933 സെപ്റ്റംബർ 23നായിരുന്നു ഈ അതുല്യ പ്രതിഭയുടെ ജനനം. മാധവൻ നായർ എന്ന പേര് പിന്നീട് മധുവായി മാറി. 1962-ൽ സിനിമയിലേക്ക്. ചെറുതും വലുതുമായ വേഷങ്ങൾ. 1965-ൽ പുറത്തിറങ്ങിയ ചെമ്മീൻ മധുവെന്ന നടൻറെ വളർച്ചക്ക് നാഴികക്കല്ലായി മാറി. പ്രണയനൈരാശ്യങ്ങളെ “മാനസമൈനേ’ പാടി തോൽപ്പിക്കുന്നവർക്ക് ഒരിക്കലും ഈ പരീക്കുട്ടിയെ മറക്കാൻ കഴിയില്ല. ഈ അതുല്യ നടനെയും.