അനിയത്തിപ്രാവിലെ കലിപ്പന്‍ ചേട്ടന്‍, നടന്‍ ഷാജിന്‍ ഇപ്പോള്‍ ജീവിക്കുന്നത് ചെരിപ്പ് വിറ്റ്

സൂപ്പര്‍ഹിറ്റ് ചിത്രമായ അനിയത്തി പ്രാവിലൂടെ ശ്രദ്ധിക്കപ്പെട്ട നടനായിരുന്നു ഷാജിന്‍. ചിത്രത്തില്‍ ശാലിനയുടെ കഥാപാത്രമായ മിനിയുടെ ചേട്ടന്റെ വേഷത്തിലാണ് താരം എത്തിയത്. കലിപ്പനും സ്‌നേഹനിധിയുമായ കൊച്ചിച്ചായനുമായിരുന്നു ഷാജിന്റെ കഥാപാത്രം. എന്നാല്‍ വളരെ നാളുകളായി ഷാജിനെ പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു. ഷാജിന്‍ എവിടെയെന്ന അന്വേഷണം സോഷ്യല്‍ മീഡിയയിലും ആരംഭിച്ചിരുന്നു. ഒടുവില്‍ താരത്തെ കണ്ടെത്തി. എറണാകുളത്തെ ബ്രോഡ് വേയിലെ കട നടത്തുകയാണ് ഷാജിന്‍ ഇപ്പോള്‍. കഷ്ടപ്പാടിലും ദുരിതത്തിലുമാണ് ഇപ്പോള്‍ ഷാജിന്‍.

ഇപ്പോള്‍ എന്നാല്‍ തന്റെ കരിയറിനെക്കുറിച്ചും സിനിമയില്‍ നിന്നും വിട്ടു നിന്നതെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഷാജിന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഷാജിന്റെ വാക്കുകള്‍, ‘അതില്‍ പറയുന്ന ഒരു കാര്യം സത്യമാണ് ഞാന്‍ ചെരുപ്പ് കടയില്‍ തന്നെയാണുള്ളത്. പക്ഷെ അത് എന്റെ സ്വന്തം കടയാണ്. വര്‍ഷങ്ങളായി കൊച്ചി ബ്രോഡ്വേയില്‍ കടയുണ്ട്. അനിയത്തിപ്രാവില്‍ അഭിനയിക്കാന്‍ പോയതും കടയില്‍ നിന്നാണ്. ദുരിതപൂര്‍ണ്ണമായ അവസ്ഥയൊന്നുമല്ല. ആ കുറിപ്പ് കടയ്ക്ക് പ്രചാരം നല്‍കി. പക്ഷെ വ്യക്തിപരമായി അത് വല്ലാതെ നെഗറ്റിവ് ആയാണ് വന്നത്.

രണ്ടുവള്ളത്തില്‍ കാല്‍ ചവിട്ടിയാല്‍ എന്താണ് സംഭവിക്കുക? കരയ്ക്കടുക്കാതെ മുങ്ങിപ്പോകും. അത് സംഭവിക്കാതെയിരിക്കാനാണ് സിനിമയില്‍ നിന്നും അകന്നതെന്നും ഷാജിന്‍ പറയുന്നു. ഒന്നുകില്‍ സിനിമ അല്ലെങ്കില്‍ ബിസിനിസ്. ഇതില്‍ ഒന്നുമാത്രമേ ഒരുസമയത്ത് കൊണ്ടുപോകാന്‍ സാധിക്കൂ. ഞാന്‍ പൂര്‍ണ്ണമായും ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഷാജിന്‍ പറഞ്ഞു.

ആകസ്മികമായി സംഭവിച്ച വേഷമാണ് അനിയത്തിപ്രാവിലെ കൊച്ചിച്ചായന്‍. ഫാസില്‍ സാറിന്റെ സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം. അനിയത്തിപ്രാവില്‍ ഈ വേഷത്തില്‍ ഒരു പ്രമുഖനടനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം അദ്ദേഹം പിന്‍മാറി. അങ്ങനെയാണ് ഞാന്‍ വര്‍ക്കി എന്ന കൊച്ചിച്ചായനാകുന്നത്.

എന്റെ സൂര്യപുത്രിക്ക്, മണിച്ചിത്രത്താഴ്, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങി ഫാസില്‍ സംവിധാനം ചെയ്ത പല സിനിമകളിലും സഹസംവിധായകനായിരുന്നു ഷാജിന്‍. അനിയത്തിപ്രാവ് എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്ത കാതലുക്ക് മര്യാദൈ എന്ന സിനിമയെത്തിയപ്പോഴും വര്‍ക്കിയായത് ഷാജിന്‍ തന്നെയായിരുന്നു.