പതിനെട്ട് വയസ് കഴിയുന്നത് വരെയും ഞങ്ങൾ ഒരുമിച്ചാണ് ഉറങ്ങിയിരുന്നത്, കൽപന

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കൽപ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി എന്നിവരും തിളങ്ങി. കൽപ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു. 2016 ജനുവരിയിലാണ് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച് കൽപ്പനയുടെ വിയോഗ വാർത്ത എത്തിയത്. ഷൂട്ടിംഗിനായി ഹൈദരാബാദിൽ പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു,. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് അന്ന് പുറത്തെത്തിയ റിപ്പോർട്ടുകൾ

ജെബി ജംഗ്ഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്, ഞങ്ങൾ അഞ്ച് മക്കളിൽ ഞാൻ മാത്രമാണ് കുടുംബത്തിൽ പിറന്നത്. ബാക്കിയെല്ലാവരും ആശുപത്രിയിലായിരുന്നു. ഒരു വിജയദശമി ദിനത്തിലാണ് ഞാൻ ജനിക്കുന്നത്. പൂജ വെക്കുന്നതിന് തലേന്ന് അമ്മയ്ക്ക് ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു. അമ്മ എന്നെ വയറ്റിലിട്ട് ഡാൻസൊക്കെ കളിച്ച് വീട്ടിൽ വന്നു. അർധരാത്രിയായപ്പോൾ വയറ് വേദന ഉണ്ടായി. അസമയം ആയല്ലോ, ആശുപത്രിയിൽ പോവാമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ഇന്നെന്തായാലും പ്രസവം ഉണ്ടാവില്ലെന്ന് അമ്മ പറഞ്ഞത് കൊണ്ട്, പോയില്ല.

പക്ഷേ രാത്രി വേദന കൂടിയതോടെ ഒരു വയറ്റാട്ടിയെ കൂട്ടികൊണ്ട് വന്നു. അവർ അകത്തേക്ക് കയറി നോക്കിയതും വീട്ടിൽ കറന്റ് പോയി. ഒരു വിളക്ക് കത്തിച്ചോണ്ട് വരാൻ അച്ഛന്റെ അമ്മയോട് പറഞ്ഞു. അന്ന് മണ്ണെണ്ണ വിളക്കാണ്. അച്ഛമ്മ പോയി എടുത്തോണ്ട് വന്നത് ഉമീക്കരിയും രണ്ട് ഈർക്കിലിയും. അച്ഛമ്മയ്ക്ക് സമനില തെറ്റിയത് പോലെയായി. എങ്കിലും കുറച്ച് കഴിഞ്ഞപ്പോഴെക്കും വിളക്ക് കിട്ടി.

കൊഞ്ച് തീയലും അയല വറുത്തതും കൂട്ടി വയറ് നിറച്ചും കഴിച്ചതിന് ശേഷമാണ് ഞാൻ ജനിച്ചത്. ബാക്കി സഹോദരങ്ങളൊക്കെ ജനിച്ചപ്പോൾ അമ്മ പട്ടിണിയിലായിരുന്നു. ഇത്രയും ഭക്ഷണം കഴിച്ചത് കൊണ്ടാണോ അതോ പ്രസവവേദനയാണോ എന്ന് അമ്മയ്ക്ക് മനസിലായില്ല. വയറ് ഒഴിഞ്ഞപ്പോഴാണ് കുഞ്ഞ് പുറത്ത് വന്നല്ലേ എന്ന് അമ്മ പറയുന്നത്. അനക്കമില്ലല്ലോ എന്ന് പറഞ്ഞ് വിളക്ക് ചെരിച്ച് നോക്കുമ്പോൾ ഞാൻ കട്ടിലിന്റെ സൈഡിൽ കിടപ്പുണ്ട്. എന്നെ കൈയ്യിലെടുത്ത ശേഷം ചന്തിയ്ക്ക് ഒറ്റൊരു അടി അടിച്ചു.

അന്ന് തുറന്ന എന്റെ വായ ഇന്നും അടച്ചിട്ടില്ലെന്ന് അമ്മ പറയും. ഒറ്റക്കരച്ചിലായിരുന്നു. ആ ദിക്ക് മുഴുവൻ എന്റെ കരച്ചിൽ കേട്ടിട്ടുണ്ടാവും. ബാക്കി മക്കളെയൊക്കെ അമ്മ പട്ടിണി കിടന്നും വേദനിച്ചും പ്രസവിച്ചതാണ്. അതുകൊണ്ട് ഇന്നും എവിടെ പോയാലും എനിക്ക് കൃത്യമായി ഭക്ഷണം കിട്ടും. ഭക്ഷണമാണ് എനിക്ക് പ്രധാനം. എന്ന് കരുതി ഒരുപാട് കറികളൊക്കെ കണ്ടാൽ എനിക്ക് കഴിക്കാൻ പറ്റില്ല. സാമ്പാറ്, അവിയൽ, ചമ്മന്തി, അതൊക്കെയാണ് ഇഷ്ടം. നോൺ വെജ് ഒന്നും കഴിക്കില്ല.

അമ്മയെ മാറ്റി നിർത്തി ഒരു ജീവിതം എനിക്കില്ല. അത്രയും അറ്റാച്ചമെന്റാണ് കുടുംബത്തോട്. ഒരു കട്ടിലിലാണ് ഞങ്ങൾ അഞ്ച് പേരും കിടന്ന് ഉറങ്ങിയിരുന്നത്. പതിനെട്ട് വയസ് കഴിയുന്നത് വരെയും ഞങ്ങൾ ഒരുമിച്ചാണ് ഉറങ്ങുന്നത്. ആൺകുട്ടികൾക്ക് ഒരു കട്ടിലും ഞങ്ങൾ മൂന്ന് പേരും അമ്മയും ഒന്നിച്ച് ഒരു കട്ടിലിലുമായി കിടന്നു. ഞങ്ങളിൽ എന്തെങ്കിലും നന്മയുണ്ടെങ്കിൽ അത് അച്ഛനും അമ്മയും തന്നതാണ്. ഞങ്ങള് തന്നെയാണ് ഞങ്ങളുടെ സുഹൃത്തുക്കൾ. പുറത്ത് സൗഹൃദം വലിയ പ്രശ്‌നമാണ്. നമ്മൾ ഉദ്ദേശിക്കുന്ന നല്ല സുഹൃത്തുക്കളെ കിട്ടിയില്ലെങ്കിൽ നമ്മളെ മുതലെടുക്കുന്നവർ ഉണ്ടാവും. തൊഴിൽ സ്ഥലത്ത് എല്ലാവരും ഒരുപോലെ ആയിരിക്കില്ലല്ലോ..