സർവകലാശാല ഭരണപ്രതിസന്ധി തുടരുന്നു; ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ആവർത്തിച്ചു ഗവര്‍ണ്ണര്‍, ഒരു ഫയലുകളും സ്വീകരിക്കരുതെന്ന്‌ രാജ്ഭവന് നിര്‍ദേശ൦

ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവര്‍ണ്ണര്‍ ആവർത്തിച്ചതോടെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഭരണപ്രതിസന്ധി തുടരുന്നു. കഴിഞ്ഞ ആറ് ദിവസമായി സര്‍വകലാശാലകളില്‍ ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്ഥര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയിരിക്കുന്നത്. ഇതിനിടെ വിസിയെ നിശ്ചയിക്കാനുള്ള പാനലില്‍ തന്‍റെ നോമിനിയെ മാറ്റണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് ആവശ്യപ്പെട്ടുവെന്ന ഗവര്‍ണ്ണറുടെ പരാമര്‍ശവും വിവാദമായി. വിസിക്ക് പുനര്‍ നിയമനം നല്‍കാൻ മന്ത്രിയാണ് ആവശ്യപ്പെട്ടതെങ്കില്‍ അത് സത്യപ്രതിഞ്ജാ ലംഘനമായ മാറി മന്ത്രിക്ക് തന്നെ കുരുക്കാകാനും സാധ്യതയുണ്ട്

എട്ടാം തീയതിയാണ് ചാൻസിലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.ഇതിനിടയില്‍ നടന്ന അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണ്ണര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്.ചാൻസിലര്‍ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അത് അംഗീകരിക്കുന്നില്ല.

രാഷ്ട്രീയ ഇടപടെല്‍ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ തീരുമാനം പുനപരിശോധിക്കൂവെന്നാണ് ഗവര്‍ണ്ണര്‍ പറയുന്നത്.പക്ഷേ തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.ഇതോടെ പ്രശ്നപരിഹാരം നീളുകയാണ്.കഴിഞ്ഞ ബുധനാഴ്ച മുതല്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല.വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇതൊക്കെ തീര്‍പ്പാക്കേണ്ടത് ചാൻസിലറായ ഗവര്‍ണ്ണറാണ്. ഗവര്‍ണ്ണറെ അനുനയിപ്പിക്കാനുള്ള ഫോര്‍മുലകളൊന്നും തന്നെ സര്‍ക്കാരും മുന്നോട്ട് വയ്ക്കുന്നില്ല.

കണ്ണൂര്‍ വിസി നിയമനത്തില്‍ സര്‍ക്കാരിന്‍റെ നോമിനിയെ ഗവര്‍ണ്ണറുടെ നോമിനിയായി അവതരിപ്പിക്കണമെന്ന് സെര്‍ച്ച് കമ്മിറ്റിയില്‍ മന്ത്രി ആവശ്യപ്പെട്ടെന്നാണ് ഗവർണ്ണറുടെ ആരോപണം. നേരത്തെ കണ്ണൂര്‍ വിസിക്ക് പുനര്‍ നിയമനം നല്‍കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടതെന്നും മന്ത്രി രാജി വയ്ക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.