ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള നാലാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവുമായി കോൺഗ്രസ്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉത്തർപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ അജയ് റായി മത്സരിക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വാരണാസിയിൽ മോദിക്കെതിരെ അജയ് റായ് ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി. ഉത്തർപ്രദേശിലെ അംറോഹയിൽ നിന്നു ബിഎസ്പി വിട്ട് കോൺഗ്രസിലേക്കെത്തിയ ഡാനിഷ് അലി സ്ഥാനാർഥിയാകും.
പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് തള്ളിയാണ് ഡാനിഷ് അലിയെ സ്ഥാനാർഥിയാക്കുന്നത്. അസാം, ആൻഡമാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം, രാജസ്ഥാൻ, തമിഴ്നാട്, യു.പി, ഉത്തരാഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിലെ 46 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. സിക്കിം നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള 18 പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ് വിജയ് സിംഗ് മദ്ധ്യപ്രദേശിലെ രാജ്ഗഢ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. തമിഴ്നാട്ടിൽ കാർത്തി ചിദംബരം(ശിവഗംഗ), മാണിക്കം ടാഗോർ (വിരുദ്നഗർ), എസ്.ജോതിമണി (കരൂർ) എന്നിവർ സിറ്റിംഗ് സീറ്റുകളിൽ തന്നെ മത്സരിക്കും.