യന്ത്ര ഊഞ്ഞാലിലെ ട്രോളി കാര്‍ ഇളകിത്തെറിച്ച് പത്ത്‌വയസ്സുകാരിക്ക് ദാരുണാന്ത്യം,ആറുപേരുടെ നില ഗുരുതരം

ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് വന്‍ അപകടം. അപകടത്തില്‍ പത്തുവയസ്സുകാരി കൊല്ലപ്പെട്ടു. കൂടാതെ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നു കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.

അനന്തപുരിലെ ജൂനിയര്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന എക്‌സിബിഷനിടെയായിരുന്നു അപകടം. എക്‌സിബിഷനില്‍ പങ്കെടുക്കാനെത്തിയ അമൃത എന്ന 10 വയസ്സുകാരിയാണ് മരിച്ചത്. വേനലവധിയായതിനാല്‍ എക്‌സിബിഷന് നല്ല തിരക്കായിരുന്നു. ഇതിനിടെയാണ് ഇപകടം ഉണ്ടായത്.

യന്ത്ര ഊഞ്ഞാലിന്റെ ട്രോളി കാറുകളില്‍ ഒന്ന് തകര്‍ന്നു വീണാണ് അപകടമുണ്ടായത്. ട്രോളി കാറിന്റെ ബോള്‍ട്ട് ഊരിപ്പോയതാണ് അപകടത്തിന് വഴിയൊരുക്കിയത്. കറങ്ങിക്കൊണ്ടിരുന്ന യന്ത്ര ഊഞ്ഞാലില്‍നിന്ന് ആളുകള്‍ ഉള്‍പ്പെടെ ട്രോളി കാര്‍ ഇളകി താഴേക്കു വീഴുകയായിരുന്നു. എല്ലാവരും ഭീതിയോടെയാണ് ഈ കാഴ്ച കണ്ടു നിന്നത്.

ട്രോളി കാറിന്റെ ബോള്‍ട്ട് ഇളകിക്കിടക്കുന്നതായി ദൃക്‌സാക്ഷികള്‍ ഓപ്പറേറ്ററോടു പറഞ്ഞിരുന്നെങ്കിലും മദ്യ ലഹരിയിലായിരുന്ന ഇയാള്‍ ഇത് കേട്ടതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു. അപകടത്തിന് ശേഷം ഇയാളെ എല്ലാവരും തല്ലി. പിന്നീട് ഓടിരക്ഷപ്പെട്ട ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.