ഖത്തര്‍ തിരിച്ചടിച്ച് തുടങ്ങി: യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ വിലക്ക്; വരാനിരിക്കുന്നത് കടുത്ത നടപടികള്‍

യുഎഇ, സൗജി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഖത്തര്‍ വിപണിയില്‍ വിലക്ക് ഏര്‍പ്പെടുത്തി. തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് സൗദി അറേബ്യയുടെ നേതൃത്തില്‍ ജിസിസി രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. അല്‍-ജസീറ ചാനല്‍ അടച്ച് പൂട്ടണമെന്ന് ഉള്‍പ്പെടെ ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ആവശ്യങ്ങളായിരുന്നു അറബ് രാജ്യങ്ങള്‍ മുന്നോട്ടു വെച്ചത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറല്ലെന്ന നിലപാട് ഖത്തര്‍ സ്വീകരിച്ചതോടെയാണ് അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഉപരോധം ഏര്‍പ്പെടുത്തിയത്.

്മന്ദഗതിയില്‍ ആണെങ്കില്‍ പോലും ഉപരോധത്തെ മറികടക്കാന്‍ സ്വയംപര്യാപ്തത കൈവരിച്ചുകൊണ്ടിരിക്കുന്ന രാജ്യം ഇപ്പോള്‍ തിരിച്ചടിച്ച് തുടങ്ങുകയാണ്. ഇതിന്റെ ആദ്യപടി എന്നോണമാണ് ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

സൗദി, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന സാധന സാമഗ്രികള്‍ കടകളില്‍ വില്‍ക്കരുതെന്ന് ഖത്തര്‍ കടയുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമലംഘനം നടക്കുന്നുണ്ടോ എന്ന് അറിയാന്‍ തുടര്‍ച്ചയായി പരിശോധനകള്‍ ഉണ്ടാകുമെന്നും ഖത്തര്‍ അറിയിച്ചിട്ടുണ്ട്.