ആന്തരികാവയവങ്ങളിലെ ഗുരുതര അണുബാധ മൂലമാണ് അഞ്ജുശ്രീയുടെ മരണമെന്ന് റിപ്പോർട്ട്

കാസർകോട് . കാസർകോട് ഭക്ഷ്യവിഷബാധയേറ്റ അഞ്ജുശ്രീയുടെ മരണം ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ അണുബാധമൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. ഡിഎംഒ തയ്യാറാക്കിയ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഹോട്ടലിന്റെ ലൈസൻസ് ആരോഗ്യവകുപ്പ് റദ്ദാക്കി. അൽ–റൊമാൻസിയ ഹോട്ടലിന്റെ ഫ്രീസർ വൃത്തിഹീനമായിരുന്നെന്നും കണ്ടെത്തിയിരുന്നു.

കാസർകോട് തലക്ലായിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് പെരുമ്പള ബേനൂരിലെ കുമാരൻ നായരുടെ മകൾ അഞ്ജുശ്രീ പാർവതിയാണ് (19) മരണപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.

ആറു ദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെ ആളാണ് അഞ്ജുശ്രീ. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അഞ്ജുശ്രീയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഞ്ജുശ്രീ വീട്ടിൽ തിരിച്ചെത്തി. വെള്ളിയാഴ്ച രാവിലെ കുട്ടിയ്ക്ക് ബോധക്ഷയം ഉണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംഭവത്തിൽ അൽ റൊമൻസിയ ഹോട്ടൽ ഉടമയടക്കം മൂന്നുപേർ അറസ്റ്റിലായി. ഹോട്ടൽ ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പൊലീസ് ഈ സാഹചര്യത്തിലും പറയുന്നത് എന്നതാണ് ഗൗരവവും ആശങ്കയും ഉണ്ടാക്കുന്നത്.