ദിലീപ് പറഞ്ഞു കേസ് തീരും, 15 ന് ശേഷം ഷൂട്ടിംഗ് വെയ്ക്കാന്‍.. രക്ഷപ്പെടുമെന്ന ഉറപ്പ് ദിലീപിന് എവിടുന്ന് കിട്ടിയെന്ന് സംവിധായകന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹത ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ ബൈജു കൊട്ടാരക്കര. നേരത്തെ അന്വേഷണ തലപ്പത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ ബൈജു കൊട്ടാരക്കര ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടക്കം മുതല്‍ തന്നെ കേസില്‍ പല അട്ടിമറിയും നടന്നിട്ടുണ്ട്. കേസ് അവസാനിച്ചെന്ന് ദിലീപും കൂട്ടരും ആശ്വസിച്ചിരുന്നുവെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ ബൈജു കൊട്ടാരക്കര പറഞ്ഞു.

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍, ‘കേസന്വേഷണം തീരാന്‍ 43 ദിവസം ബാക്കിയുള്ളപ്പോള്‍ ആണ് അന്വേഷണ തലപ്പത്ത് നിന്ന് മാറ്റിയത്. അതിന് 10 ദിവസം മുന്‍പേ തന്നെ അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസിനെ കൊണ്ട് ചീഫ് സെക്രട്ടറിക്ക് പരാതി കൊടുപ്പിച്ചു. പോലീസുകാര്‍ ഞങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നതായിരുന്നു പരാതി. പിന്നാലെ 10 ദിവസം കഴിഞ്ഞപ്പോള്‍ ശ്രീജിത്തിനെ മാറ്റി. അതിന് രണ്ട് ദിവസം മുന്‍പാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതലയേല്‍ക്കുന്നത്’.

‘അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിട്ടുണ്ട്. ഇനി കേസിനെ സംബന്ധിച്ചെടുത്തോളം 200 മണിക്കൂറോളം വരുന്ന ഓഡിയോ ക്ലിപ്പുകള്‍ ഉണ്ട്. ഇതിന് എത്ര സമയമെടുക്കും. ബോംബെയില്‍ നിന്ന് ലഭിച്ച മിറര്‍ ഇമേജുകളുടെ ഒറിജിനല്‍ എടുക്കാന്‍ ഫോറന്‍സിക് ലാബില്‍ കൊടുക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണം. അതിന് എത്ര സമയം എടുക്കും?’

‘ഇത്തരത്തില്‍ പല കാര്യങ്ങളും പോലീസിന് ചെയ്ത് അതിനിടയിലാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. അത് അല്‍പം പോലും നീതികരിക്കാനാകുന്ന കാര്യമല്ല. അതുകൊണ്ട് കൂടിയാണ് കേസില്‍ അട്ടിമറി ഉണ്ടായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നത്. ഈ നാട്ടിലെ ആര്‍ക്കും അറിയാം പല ഘട്ടങ്ങളിലും കേസില്‍ അട്ടിമറി ഉണ്ടായിട്ടുണ്ട്. ഇപ്പോഴുള്ള തെളിവുകള്‍ മാത്രമായിട്ടാണ് കോടതിയിലേക്ക് പോകുന്നതെങ്കില്‍ അത് പാതിവെന്ത തെളിവുകള്‍ ആയിരിക്കും’.

‘കേസിന്റെ ആദ്യഘട്ടത്തില്‍ കേസ് തീര്‍ന്നു, തെളിവുകള്‍ നശിപ്പിക്കപ്പെട്ടു, സാക്ഷികളെല്ലാം കൂറുമാറി പ്രതികള്‍ എല്ലാം രക്ഷപ്പെടും എന്ന് തോന്നിയിടത്താണ് ബാലചന്ദ്രകുമാറിന്റെ വരവ്. ദിലീപ് അഭിനയിച്ച് കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ ആദ്യ ഘട്ട ഷൂട്ട് അവസാനിച്ചപ്പോള്‍ ദിലീപ് പറഞ്ഞത് അടുത്ത ഷെഡ്യൂള്‍ 15 ന് വെച്ചോളും അപ്പോഴേക്കും എന്റെ കേസ് തീരും എന്നാണ്. കേസ് ഇല്ലാതാകുമെന്ന് അത്രയും ആത്മവിശ്വാസത്തിലായിരുന്നു ദിലീപ്.കേസ് തീരും യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്നുള്ള ഉറപ്പ് ദിലീപിനും കൂട്ടര്‍ക്കും എവിടെ നിന്നോ കിട്ടിയിട്ടുണ്ടാകാം. അതിന്റെ ആത്മവിശ്വാസമാണ് അവര്‍ക്ക്’.

‘ഗണപതി കല്യാണം പോലെ കേസ് നീണ്ടുപോകുകയാണെന്നാണ് തനിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നത്. എന്നാല്‍ കേസില്‍ ദിലീപ് നല്‍കിയത് 65 ഓളം ഹര്‍ജികളാണ്. ഹര്‍ജികള്‍ കൊടുത്താണ് ദിലീപ് കേസ് ഇത്രയും നീട്ടിക്കൊണ്ടുപോയത്. കേസില്‍ ദിലീപിന്റെ ഫോണില്‍ നിന്നും നിരവധി തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ അന്വേഷണ ഉദ്യോഗസ്ഥര്‍ അതെല്ലാം ഒതുക്കി വെക്കാതിരുന്നാല്‍ അത് വലിയ തിരിച്ചടിയാകും’.