താന്‍ നടിക്കൊപ്പം, പാർവ്വതി ഫേസ്ബുക്കിലല്ല പരാതി പറയേണ്ടത്, സംഘടനയില്‍ പറയണമെന്ന് ബാബുരാജ്

ഇടവേള ബാബു നടി ഭാവനയെ കുറിച്ച് നടത്തിയ പരാമർശം കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലയാള സിനിമയിൽ ഏറെ വിവാദം സ്യഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. നടിമാരുടെ സംഘടനയും അമ്മയും തമ്മിൽ കനത്ത പോരിലേക്ക് നീങ്ങുന്നതിനിടയിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടനും അമ്മയുടെ എക്‌സിക്യുട്ടിവ് അംഗവുമായ ബാബുരാജ്.

റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിൽ സംസാരിക്കവെയാണ് അമ്മ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ ഭാവനയുണ്ടാകില്ലെന്നും ഭാവനയിപ്പോൾ അമ്മയിൽ അംഗമല്ലെന്നും മരിച്ച് പോയവർ തിരിച്ച് വരില്ലെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം. ഇതേതുടർന്ന് പാർവതി സംഘടനയിൽ നിന്ന് രാജിവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പാർവതിക്ക് പിൻതുണയുമായി സംഘടന നിലപാട് വ്യക്തമാക്കണമെന്നറിയിച്ച് കൊണ്ട് രേവതി, പദ്മപ്രിയ എന്നിവർ കത്തയച്ചിരുന്നു. ഇതാണ് ഇപ്പോൾ വൻ വിവാദിലെത്തി നിൽക്കുന്നത്.

അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി ഉടൻ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദ പരാമർശവും തുടർന്ന് നടന്ന പാർവതിയുടെ രാജിയുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാനാണ് യോഗം ചേരുന്നതെന്നും ബാബുരാജ് പറഞ്ഞു. ഇടവേള ബാബുവിന്റെ മറുപടി ആക്രമണത്തെ അതിജീവിച്ച നടിയെ വേദനിപ്പിക്കാനാണെങ്കിൽ അതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ബാബുരാജ് വ്യക്തമാക്കുന്നു. താൻ നടിക്കൊപ്പമാണ് നിൽക്കുന്നതെന്നും ബാബുരാജ് പറഞ്ഞു. ബുധനാഴ്ച നടിയുമായി സംസാരിച്ചിരുന്നെന്നും കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഫേസ്ബുക്കിൽ പരാതി പോസ്റ്റ് ചെയ്യുന്നതിന് പകരം പാർവതി അമ്മയുടെ പ്രസിഡന്റിന് പരാതി നൽകിയിരുന്നെങ്കിൽ ഞങ്ങൾ തീർച്ചയായും നടപടിയെടുക്കുമായിരുന്നുവെന്ന് ബാബുരാജ് പറയുന്നു. ഇപ്പോൾ സംഭവിച്ചത്, ഈ വിഷയത്തിൽ ഞങ്ങളുടെ അഭിപ്രായം നഷ്ടപ്പെട്ടു എന്നതാണ്. പാർവതി എന്തെങ്കിലും ഔപചാരിക പരാതി നൽകിയിട്ടുണ്ടോ എന്ന് കമ്മിറ്റി ചോദിച്ചാൽ ഞങ്ങൾ എന്താണ് പറയുകയെന്നും ബാബു രാജ് പറഞ്ഞു. സംഘടനയുടെ പുറത്തുള്ള പരാതികൾ പരിശോധിക്കേണ്ട എന്നത് പുതിയ ബൈലോയിൽ തീരുമാനിച്ചിട്ടുള്ളതാണ്. സംഘടനയുടെ പുറത്ത് പരാതി ഉന്നയിച്ചാൽ പിന്നെ അത് സംഘടനയിൽ പറയേണ്ട കാര്യമില്ല. അത് കൊണ്ടാണ് എന്തെങ്കിലും നടപടി എടുക്കുന്നതിൽ നിന്ന് ഞങ്ങളെ പിന്നോട്ട് വലിക്കുന്നതെന്നും ബാബുരാജ് പറഞ്ഞു.