കാൻസർ ബാധിച്ച് മരിച്ച ബിജു തൊടുപുഴയിൽ പുതിയ കാറിൽ എത്തി, ഞെട്ടിപ്പോയി സുഹൃത്ത്

ആലപ്പുഴ . കാൻസർ രോഗിയാണെന്ന് സ്വയം പറഞ്ഞ് സുഹൃത്തുക്കളെയും നാട്ടുകാരേയും മൊത്തം കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത വിരുതൻ ഒടുവിൽ അറസ്റ്റിലായി. കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ സി.ബി ബിജുവാണ് (45)നെ തൊടുപുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. താൻ ക്യാൻസർ രോഗിയാണെന്ന് പറഞ്ഞ് സ്കൂളിലും കോളേജിലും കൂടെപഠിച്ചവരേയും അവരുടെ സുഹൃത്തുക്കളേയും പറ്റിച്ച് ബിജു ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. കൃത്യമായി പ്ലാൻ ചെയ്താണ് ബിജു ജനങ്ങളെ പറ്റിച്ച് പണം അടിച്ചെടുത്തിരിക്കുന്നത്.

തനിക്ക് ക്യാൻസർ ആണെന്നും തൻ്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും കാണിച്ച് കോളേജിൽ ഒരുമിച്ച് പഠിച്ചവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ ആദ്യം സന്ദേശമയക്കുന്നത്. കൂടെ പഠിച്ച സുഹൃത്തിൻ്റെ ദയനീയാവസ്ഥയിൽ ഏവരുടെയും മനസ്സലിയുകയാണ് ഉണ്ടായത്. പിന്നീട് അമ്മാവനെന്ന് പരിചയപ്പെടുത്തി ഗ്രൂപ്പ് അംഗങ്ങളെ ബിജു തന്നെ ശബ്ദം മാറ്റി വിളിച്ചു. ശബ്ദം മാറ്റുന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇത് ചെയ്തതെതാന് പോലീസ് ഇക്കാര്യത്തിൽ കണ്ടെത്തിയിരിക്കുന്നത്. രോഗിയായ സുഹൃത്തിനു വേണ്ടി സഹപാഠികൾ പത്തര ലക്ഷത്തോളം രൂപയാണ് പിരിച്ചു നൽകുന്നത്.

പഠിപ്പിച്ച അധ്യാപകരേയും ബിജു ബന്ധപ്പെട്ടിരുന്നു. സഹോദരിയെന്ന് പരിചയപ്പെടുത്തി സ്ത്രീ ശബ്ദത്തിൽ ഇയാൾ അദ്ധ്യാപകരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയാണ് ഉണ്ടായത്. അവരും ബിജുവിന് ചികിത്സയ്ക്കായി പണം പിരിച്ചു നൽകുകയുണ്ടായി. ഇത്തരത്തിൽ 15 ലക്ഷം രൂപയാണ് ബിജു തട്ടിയെടുത്തത് – പൊലീസ് പറയുന്നു.

താൻ പറഞ്ഞതിനൊക്കെ വിശ്വാസ്യത കിട്ടാൻ തമിഴ്നാട്ടിലെ ഒരു ആശുപത്രിയിൽ നിന്നുള്ള ചികിത്സാ രേഖകളും ബിജു ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു. ഇത് വ്യാജമായി നിർമ്മിച്ചവയായിരുന്നു എന്നാണു പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കുറച്ചു ദിവസം കഴിഞ്ഞതോടെ തുടർ ചികിത്സയ്ക്ക് വേണ്ടിയും ഇയാൾ സഹായം അഭ്യർത്ഥിക്കുകയുണ്ടായി. തുടർന്ന് അമ്മാവനോട് വീഡിയോ കോളിൽ വരാൻ ഗ്രൂപ്പ് അംഗങ്ങൾ അവശ്യപ്പെട്ടു. രാത്രിയിൽ ബിജു തലയിൽ തോർത്തിട്ട് മൂടി വീഡിയോ കോളിലെത്തി ഗ്രൂപ്പ് അംഗങ്ങളോട് സംസാരിച്ചു. ഇതിനുപിന്നാലെയാണ് ഗ്രൂപ്പ് അംഗങ്ങളിൽ ചിലർക്ക് സംശയം ഉണ്ടാവുന്നത്. തുടർന്ന് അമ്മാവൻ നൽകിയിരുന്ന നമ്പരിൽ ഗ്രൂപ്പ് അംഗങ്ങൾ വിളിച്ചു. അസുഖം മൂർച്ഛിച്ച് ബിജു മരിച്ചുപോയെന്ന മറുപടിയാണ് അമ്മാവനിൽ നിന്ന് ഉണ്ടാവുന്നത്.

സഹപാഠികളിലൊരാൾ ഇതിനിടെ കഴിഞ്ഞ ദിവസം ബിജുവിനെ തൊടുപുഴയിൽ വച്ച് കണ്ടതാണ് സംഭവത്തിൽ വഴിത്തിരിവ് ആയി മാറുന്നത്. പുതിയ കാറിലാണ് ബിജു എത്തിയത് കാണുന്നത്. ഇതോടെ തങ്ങൾ വഞ്ചിക്കപ്പെട്ടതായി ഗ്രൂപ്പ് അംഗങ്ങൾ മനസിലാക്കി. തുടർന്ന് ഗ്രൂപ്പിലെ അമ്പത് പേർ ചേർന്ന് പരാതിയെഴുതി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പരാതിയിൽ കേസെടുത്ത പൊലീസ് ഡിവൈഎസ്︋പി എംആർ. മധു ബാബുവിൻ്റെ നേതൃത്വത്തിൽ ബിജുവിനെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തിട്ടുണ്ട്.

ചേർത്തല സ്വദേശിയായ ബിജു വിവാഹ ശേഷമാണ് മുളപ്പുറത്ത് എത്തിയത്. ഇവിടത്തെയും ആലപ്പുഴയിലേയും വിലാസത്തിൽ ഇയാൾക്ക് രണ്ട് ആധാർകാർഡുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയിലെ ആധാർ കാർഡിൽ ബിജു ചെല്ലപ്പനെന്നാണ് പേര് നൽകിയിട്ടുള്ളത്.