കോണ്‍ഗ്രസ് വനിതകളെ അടിച്ചമര്‍ത്തുന്ന പാര്‍ട്ടി; നാക്കിനെല്ലില്ലാത്ത പോലെയാണ് സംസാരമെന്നും ഖുശ്ബു

കോണ്‍ഗ്രസ് പാര്‍ട്ടിയെ ശ്കതമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് ഖുശ്ബു. കോണ്‍ഗ്രസ് വനിതകളെ അടിച്ചമര്‍ത്തുന്ന പാര്‍്ട്ടിയാണെന്ന് ഖുശ്ബു വിമര്‍ശിച്ചു. ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഖുശ്ബു. ‘ഇത് ദു:ഖകരവും ലജ്ജാകരവുമായ പ്രവൃത്തിയാണ്. ഒരു സ്ത്രീ തന്റെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഇത്രയും ദൂരം പോകേണ്ടതുണ്ടോ, അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും ആരുമില്ല.’ ഖുശ്ബു പറഞ്ഞു.

കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് ഒരു പരിഗണനയുമില്ല. വനിതകളെ അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നാക്കിനെല്ലില്ലാത്ത പോലെയാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും, പോണ്ടിച്ചേരിയിലും എല്ലാം സ്ത്രീകള്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിക്കുന്നുണ്ട്. കുടുംബവാഴ്ചയാണ് ഇവിടെ നടക്കുന്നത്. ഇതാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.