മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴയാറില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ സ്വദേശി 19 കാരനായ കാമത്ത് ശ്രീമിത്രുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് ഏകദേശം 4.30ഓടെയാണ് സംഭവം നടന്നത്. മൂവാറ്റുപുഴ- തൊടുപുഴ റോഡില്‍ നിര്‍മ്മല ഹോസ്റ്റല്‍ ജംഗ്ഷന് സമീപം കടത്ത് കടവിലായിരുന്നു അപകടം സംഭവിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 19കാരനായ കാമത്ത് ശ്രീമിത്രു ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും, നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനോടൊപ്പം മൂവാറ്റുപുഴ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സിന്റെയും, സ്‌കൂബ സംഘത്തിന്റെയും നേതൃത്വത്തില്‍ ശ്രീമിത്രുവിനായി മണിക്കൂറുകള്‍ നീണ്ട തിരച്ചല്‍ നടത്തിയെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു. കാണാതായ കടവില്‍ നിന്നും മുക്കാല്‍ കിലോമീറ്റര്‍ താഴെയുള്ള കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നഗരത്തിലെ സ്വകാര്യ കോളേജിലെ ജര്‍മ്മന്‍ ഭാഷ വിദ്യാര്‍ത്ഥിയാണ് മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശി കാമത്ത് ശ്രീമിത്രു.