കിണര്‍ കുഴിക്കുന്നതിനിടെ കിട്ടിയത് സ്വര്‍ണതോണി ; യുവാവിന് നഷ്ടമായത് 3 ലക്ഷം രൂപ

കിണര്‍ കുഴിക്കുന്നതിനിടെ സ്വര്‍ണ്ണത്തോണി ലഭിച്ചെന്ന് പറഞ്ഞ് വ്യാജ സ്വര്‍ണം നല്‍കി യുവാവില്‍ നിന്ന് പണം കവര്‍ന്നതായി പരാതി. അസം സ്വദേശിക്കെതിരെയാണ് മലപ്പുറം കോഡൂര്‍ സ്വദേശിയായ യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്ന് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. മക്കരപ്പറമ്പിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവില്‍ നിന്നാണ് 500 ഗ്രാം വരുന്ന സ്വര്‍ണ തോണിയാണെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തത്.

കടയിലെ സ്ഥിരം കസ്റ്റമറായ അസം സ്വദേശി തന്റെ സഹോദരന് തൃശൂരിലെ ഒരു വീട്ടിൽ കിണർ കുഴിക്കുന്നതിനിടെ ലഭിച്ചതാണ് സ്വർണത്തോണിയെന്നും മറ്റാരും അറിയാതെയുള്ള വിൽപനയായതിനാൽ ചെറിയ തുകയ്ക്ക് നൽകുകയാണെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ആഴ്ച തൃശൂരിലെത്തി തോണി കണ്ട് അതിൽ നിന്നും ഒരു കഷ്ണം നൽകി പരിശോധിച്ച് ഉറപ്പ് വരുത്താൻ ആവശ്യപ്പെട്ടു.

നൽകിയ സ്വർണം യഥാർഥമാണെന്ന് ബോധ്യപ്പെട്ട യുവാവ് പിറ്റേ ദിവസം പണം നൽകി സ്വർണം സ്വന്തമാക്കി. കഴിഞ്ഞ ദിവസം വീണ്ടും യുവാവ് തോണിയിൽ നിന്നും ഒരു കഷ്ണം മുറിച്ചെടുത്ത് മലപ്പുറത്ത് പരിശോധന നടത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ മങ്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിന്റെ പരാതിയിൽ മങ്കട പൊലീസ് മക്കരപ്പറമ്പിലെത്തി തെളിവെടുപ്പ് നടത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.