ടോക്യോ ഒളിമ്പിക്സ്: ആദ്യ സ്വർണം ചൈനയ്ക്ക്

ടോക്യോ ഒളിമ്പിക്‌സിൽ ആദ്യ സ്വർണം ചൈനയ്ക്ക്. ചൈനയുടെ യാങ് കിയാംഗ് ആണ് വിശ്വകായിക മാമാങ്കത്തിലെ ആദ്യ സ്വർണം കരസ്ഥമാക്കിയത്. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിലാണ് സ്വർണ നേട്ടം. റഷ്യ വെള്ളിയും സ്വിറ്റ്‌സർലൻഡ് വെങ്കലവും നേടി.

ഇന്ത്യയ്ക്ക് പ്രതീക്ഷയായി പുരുഷന്മാരുടെ ഹോക്കി മത്സരത്തിൽ ഇന്ത്യ ന്യുസിലന്ഡിനെ കീഴടക്കി. അമ്പെയ്ത്ത് മിക്‌സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിലെത്തി. ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ചൈനീസ് തായ്‌പെയ് സഖ്യത്തെ തോൽപ്പിച്ചു. അടുത്ത എതിരാളികൾ കരുത്തരായ ദക്ഷിണ കൊറിയയാണ്.

ഇന്ത്യൻ വനിതാ ഹോക്കി മത്സരവും ഇന്ന് നടക്കും. റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ടീം ഒയി ഹോക്കി സ്റ്റേഡിയത്തിൽ ലോക ഒന്നാം നമ്പർ ടീമായ നെതർലാൻഡിനെതിരെ നേരിടും. ഇന്ത്യ ഇന്ന് പ്രതീക്ഷ വയ്ക്കുന്ന മറ്റ് മത്സരങ്ങൾ 49 കിലോ ഭാരദ്വഹനമാണ്. മീരഭായ് ഛാനുവാണ് ഇന്ത്യൻ താരം. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് ഈ ഇനം. മറ്റൊന്ന് പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റലാണ്. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരനായ സൗരഭ് ചൗധരിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

ഇന്നലെയായിരുന്നു ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടനം. നാല് മണിക്കൂർ നീളുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. ഗ്രീക്ക് ടീമിൽ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തിൽ എത്തുന്ന മാർച്ച് പാസ്റ്റിൽ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തിയത്. ബോക്‌സിംഗ് താരം മേരി കോമും ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിംഗും നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ 28 പേർ മാത്രമാണ് അണിനിരന്നത്. വിശ്വകായിക മാമാങ്കത്തിൽ 42 വേദികളിലായി 11,200 കായിക താരങ്ങൾ പങ്കെടുക്കും.